തിരുവനന്തപുരം വിഎസ്എസ്‍സിയിലെ പ്രത്യേക സംഘമാണ് ആർഎൽവിയുടെ പിന്നിൽ.പേടകത്തെ ബഹിരാകാശത്തേക്ക് അയച്ച് തിരികെ ഭൂമിയിലിറക്കുന്നതായിരിക്കും ആർഎൽവി വികസനത്തിലെ അടുത്ത ഘട്ടം
ബംഗളൂരു:പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനങ്ങളെന്ന ലക്ഷ്യത്തിലേക്ക് ഒരു പടി കൂടി അടുത്ത് ഐഎസ്ആർഒ. റീ യൂസബിൾ ലോഞ്ച് വെഹിക്കൾ ആർഎൽവിയുടെ ലാൻഡിംഗ് പരീക്ഷണം ഇന്ന് രാവിലെ വിജയകരമായി പൂർത്തിയാക്കി. വിക്ഷേപണ ചിലവ് കുത്തനെ കുറയ്ക്കാൻ കെൽപ്പുള്ള സാങ്കേതിക വിദ്യയാണിത്.
സമുദ്ര നിരപ്പിൽ നിന്ന് നാലര കിലോമീറ്റർ ഉയരത്തിൽ നിന്ന് താഴേക്കിട്ട പേടകം സ്വയം ദിശാ നിയന്ത്രണം നടത്തി റൺവേയിൽ ഇറങ്ങുന്നതായിരുന്നു ഇന്നത്തെ പരീക്ഷണം. വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്ററാണ് പേടകത്തെ പൊക്കിയെടുക്കാൻ ഉപയോഗിച്ചത്. കർണാടകയിലെ ചിത്രദുർഗയിലെ ഡിആർഡിഒ എയർസ്ട്രിപ്പിൽ വച്ചായിരുന്നു പരീക്ഷണം. രാവിലെ 7.40ഓടെ പരീക്ഷണം പൂർത്തിയായി. പ്രത്യേക സെൻസറുകളും, ദിശാ നിർണയ സംവിധാനവും അടക്കം ഇസ്രൊ തദ്ദേശീയമായി വികസിപ്പിച്ച പുത്തൻ സാങ്കേതിക വിദ്യകളുടെ പ്രവർത്തനക്ഷമത കൂടിയാണ് ഇന്ന് പരീക്ഷിക്കപ്പെട്ടത്. നിലവിലുള്ള വിക്ഷേപണ വാഹനങ്ങളുടെ ചിലവ് കുറയ്ക്കാനും ഈ സംവിധാനങ്ങൾ സഹായിക്കും.
പേടകത്തെ ബഹിരാകാശത്തേക്ക് അയച്ച് തിരികെ ഭൂമിയിലിറക്കുന്നതായിരിക്കും ആർഎൽവി വികസനത്തിലെ അടുത്ത ഘട്ടം. അതിന് മുമ്പ് കൂടുതൽ ലാൻഡിംഗ് പരീക്ഷണങ്ങൾ നടത്തി പേടകത്തിന്‍റേയും സാങ്കേതിക വിദ്യയുടെയും ക്ഷമത ഉറപ്പാക്കും. തിരുവനന്തപുരം വിഎസ്എസ്‍സിയിലെ പ്രത്യേക സംഘമാണ് ആർഎൽവിയുടെ പിന്നിൽ. വിസ്എസ്സി ഡയറക്ടർ ഡോ.എസ് ഉണ്ണികൃഷ്ണൻ നായർ, എടിഎസ്പി പ്രോഗ്രാം ഡയറക്ടർ ശ്രീ ശ്യാം മോഹൻ എൻ എന്നിവർ ടീമുകളെ നയിച്ചു. ആർഎൽവി പ്രൊജക്ട് ഡയറക്ടർ ഡോ. ജയകുമാർ എം മിഷൻ ഡയറക്ടറും, ആർഎൽവിയുടെ അസോസിയേറ്റ് പ്രോജക്ട് ഡയറക്ടർ ശ്രീ മുത്തുപാണ്ഡ്യൻ ജെ വെഹിക്കിൾ ഡയറക്ടറുമായിരുന്നു. ..
എസ്എസ്എല്‍വി പരീക്ഷണം വിജയം; ബഹിരാകാശ രംഗത്ത് ഇന്ത്യയ്ക്ക് ഒരു തുറുപ്പ്ചീട്ട്; അറിയാം
ഒരു ടിക്കറ്റിന് വില 6 കോടി; ബഹിരാകാശ ടൂറിസം ആരംഭിക്കാന്‍ ഇന്ത്യ
