'പെൺകുട്ടികൾ കർഷകരുടെ മക്കളെ വിവാഹം കഴിക്കാൻ തയ്യാറല്ലെന്ന് എനിക്ക് പരാതി ലഭിച്ചു. അതുകൊണ്ട് കർഷകരുടെ മക്കളുടെ വിവാഹം പ്രോത്സാഹിപ്പിക്കുന്നതിന് പെൺകുട്ടികൾക്ക് സർക്കാർ രണ്ട് ലക്ഷം രൂപ നൽകണം'.
ബെംഗളൂരു: കർഷകരുടെ മക്കളെ വിവാഹം കഴിക്കുന്ന യുവതികൾക്ക് രണ്ട് ലക്ഷം രൂപ നൽകുമെന്ന് മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്‌ഡി കുമാരസ്വാമി. കോലാറിൽ ‘പഞ്ചരത്‌ന’ റാലിയിൽ സംസാരിക്കവെയായിരുന്നു കുമാരസ്വാമി. കർഷകരുടെ മക്കളുടെ വിവാഹം പ്രോത്സാഹിപ്പിക്കുന്നതിന് പെൺകുട്ടികൾക്ക് സർക്കാർ രണ്ട് ലക്ഷം രൂപ നൽകണമെന്നും ചടങ്ങിൽ സംസാരിച്ച കുമാരസ്വാമി പറഞ്ഞു.
പെൺകുട്ടികൾ കർഷകരുടെ മക്കളെ വിവാഹം കഴിക്കാൻ തയ്യാറല്ലെന്ന് എനിക്ക് പരാതി ലഭിച്ചു. അതുകൊണ്ട് കർഷകരുടെ മക്കളുടെ വിവാഹം പ്രോത്സാഹിപ്പിക്കുന്നതിന് പെൺകുട്ടികൾക്ക് സർക്കാർ രണ്ട് ലക്ഷം രൂപ നൽകണം. നമ്മുടെ ആൺകുട്ടികളുടെ അഭിമാനം സംരക്ഷിക്കാനുള്ള പ്രധാന പദ്ധതിയാകുമെന്നും കുമാരസ്വാമി പറഞ്ഞു. മേയ് 10നാണ് കർണാടക നിയമസഭാ തെരഞ്ഞെടുപ്പ്. 13ന് ഫലമറിയും. 224 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പിൽ ജെഡിഎസ് ഇതുവരെ 93 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
'തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നു'; ജെ പി നദ്ദയ്ക്ക് ഈശ്വരപ്പയുടെ കത്ത്
വിവാഹം വൈകുന്നതിന് പരിഹാരമായി ക്ഷേത്രത്തിലേക്ക് യുവാക്കൾ പദയാത്ര നടത്തിയത് വാർത്തയായിരുന്നു. കർണാടകയിലെ മാണ്ഡ്യയിലാണ് യുവാക്കൾ 'ബ്രഹ്മചാരിഗല പദയാത്ര' നടത്തിയത്. കർഷക തൊഴിലാളികളായ പുരുഷന്മാരാണ് കൂടുതലും യാത്രയിൽ പങ്കെടുത്തത്. ഫെബ്രുവരി 23 മുതൽ ചാമരാജനഗർ ജില്ലയിലെ പ്രശസ്തമായ എംഎം ഹിൽസ് ക്ഷേത്രത്തിലേക്കാണ് യാത്ര നടത്തിയത്. 30 വയസ്സിന് മുകളിലുള്ള അവിവാഹിതരായ 200 ഓളം യുവാക്കൾ യാത്രയിൽ പങ്കെടുത്തു. ബെംഗളൂരു, മൈസൂരു, മാണ്ഡ്യ, ശിവമോഗ ജില്ലകളിൽ നിന്നുള്ളവരും യാത്രക്കെത്തി. മൂന്ന് ദിവസത്തിനുള്ളിൽ 105 കിലോമീറ്റർ പിന്നിട്ട് ഫെബ്രുവരി 25 ന് എംഎം ഹിൽസിലെത്തി. അവിവാഹിതരായ സഹായിക്കുക എന്നതാണ് യാത്രയുടെ ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു.
കർണാടകയിൽ പുരുഷ-സ്ത്രീ അനുപാതത്തിലെ വ്യത്യാസം കാരണം വിവാഹത്തിന് സ്ത്രീകളെ കിട്ടാറില്ലെന്നാണ് യുവാക്കളുടെ പരാതി. ജില്ലയിൽ നേരത്തെ പെൺഭ്രൂണഹത്യ കൂടുതലായിരുന്നുവെന്നും അതിന്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നതെന്നും വനിതാ കർഷക നേതാവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കാർഷിക മേഖലയെ ആശ്രയിക്കുന്നവരാണ് മാണ്ഡ്യ ജില്ലയിൽ അധികവും.
