"തെറ്റായ ഭക്ഷണം കഴിച്ചാൽ..."; മാംസാഹാരം കഴിക്കുന്നവരോട് ആർഎസ്എസ് മേധാവിക്ക് പറയാനുള്ളത്
തമോഗുണം കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് അക്രമസ്വഭാവം അധികമുള്ള ആഹാരം കഴിക്കുന്നത് പോലെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദില്ലിയിൽ ഭാരത് വികാസ് മഞ്ച് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് വ്യക്തിത്വവികാസത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു മോഹൻ ഭഗവത്.
ദില്ലി: തെറ്റായ രീതിയിലുള്ള ഭക്ഷണക്രമം ഉപേക്ഷിക്കണമെന്ന് ആർ എസ് എസ് മേധാവി മോഹൻ ഭഗവത്. തമോഗുണം കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് അക്രമസ്വഭാവം അധികമുള്ള ആഹാരം കഴിക്കുന്നത് പോലെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദില്ലിയിൽ ഭാരത് വികാസ് മഞ്ച് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് വ്യക്തിത്വവികാസത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു മോഹൻ ഭഗവത്.
നിങ്ങൾ തെറ്റായ രീതിയിലുള്ള ഭക്ഷണം കഴിച്ചാൽ, അത് നിങ്ങളെ തെറ്റായ മാർഗത്തിലേക്ക് നയിക്കും. തമോഗുണമുള്ള ഭക്ഷണം കഴിക്കരുത്. ക്രമസ്വഭാവത്തിന് വഴിവെക്കുന്ന ഭക്ഷണം കഴിക്കരുത്. മോഹൻ ഭഗവതിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. മാംസാഹാരങ്ങൾ ഉൾപ്പെടുന്നത് തമോഗുണഭക്ഷണ പട്ടികയിലാണ്. പാശ്ചാത്യരാജ്യങ്ങളിലും ഇന്ത്യയിലുമുള്ള മാംസാഹാരികളെ താരതമ്യം ചെയ്തും അദ്ദേഹം സംസാരിച്ചു. ലോകത്തെവിടെയും ഉള്ളതുപോലെ മാംസാഹാരം കഴിക്കുന്നവർ ഇവിടെയുമുണ്ട്. പക്ഷേ, ഇവിടെ മാംസാഹാരം കഴിക്കുന്നവർ അതിന് ചില സംയമനങ്ങൾ പാലിക്കുന്നുണ്ട്, ചില നിയമങ്ങൾ സ്വയം പിന്തുടരുന്നുണ്ട്. ശ്രാവൺ മാസത്തിൽ ഇവിടെയുള്ളവർ മാംസാഹാരം കഴിക്കില്ല. തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും അവർ മത്സ്യമാംസാദികൾ കഴിക്കില്ല. അദ്ദേഹം പറഞ്ഞു. രാജ്യം നവരാത്രി ആഘോഷങ്ങളിലായിരിക്കുമ്പോഴാണ് മോഹൻ ഭഗവതിന്റെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. നവരാത്രിക്ക് നോമ്പു നോൽക്കലും ഉപവാസവും മാംസാഹാരം വർജിക്കലും പതിവാണ്.
ആത്മീയതയാണ് ഇന്ത്യയുടെ ആത്മാവ് എന്നും മോഹൻ ഭഗവത് അഭിപ്രായപ്പെട്ടു. ശ്രീലങ്കയെയും മാലിദ്വീപിനെയും പ്രതിസന്ധി ഘട്ടങ്ങളിൽ സഹായിച്ചത് ഇന്ത്യയാണ്. മറ്റ് രാജ്യങ്ങൾ അപ്പോൾ അവരുടെ കച്ചവടതന്ത്രങ്ങൾ നടപ്പാക്കാനാണ് നോക്കിയത്. എന്താണ് ഇന്ത്യ ചെയ്യുന്നത്? ആത്മീയതയിലൂന്നി ജീവിക്കാനാണ് സ്വന്തം ജീവിതം കൊണ്ട് ഇന്ത്യ കാണിച്ചുകൊടുക്കുന്നത്. അഹംഭാവം ഒഴിവാക്കിയുള്ള ജീവിതശൈലിയാണതെന്നും മോഹൻ ഭഗവത് അഭിപ്രായപ്പെട്ടു.