അദാനി വിവാദത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി. ബഹളത്തെ തുടർന്ന് രാജ്യസഭയും ലോക്സഭയും നാളത്തേക്ക് പിരിഞ്ഞു.   

ദില്ലി : ലോക് സഭയിൽ വീണ്ടും ഭരണ പ്രതിപക്ഷ ബഹളം. പാര്‍ലമെന്‍റില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും രാഹുല്‍ ഗാന്ധി, അദാനി വിഷയങ്ങളെ ചൊല്ലി ബഹളം തുട‍ർന്നതോടെ ഭരണപ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് രണ്ട് മണിവരെ ലോക് സഭയും രാജ്യസഭയും നിര്‍ത്തി വച്ചിരുന്നു. വീണ്ടും തുടങ്ങിയപ്പോഴും സഭയിൽ ബഹളം തുട‍ർന്നു. ‌അദാനി വിവാദത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി. ബഹളത്തെ തുടർന്ന് രാജ്യസഭയും ലോക്സഭയും നാളത്തേക്ക് പിരിഞ്ഞു. 

വിദേശപര്യടനത്തില്‍ പ്രധാനമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് മന്ത്രി പിയൂഷ് ഗോയല്‍ ലോക് സഭയില്‍ ആവശ്യപ്പെട്ടു. ബഹളം വച്ച പ്രതിപക്ഷം അദാനി വിവാദത്തില്‍ ജെപിസി അന്വേഷണം വേണമെന്ന ആവശ്യവും ഉന്നയിച്ചു. അദാനി വിഷയത്തില്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതോടെ രാജ്യസഭയിലും പ്രതിപക്ഷം പ്രതിഷേധിച്ചു. തുടര്‍ന്ന് ഇരുസഭകളും പിരിയുകയായിരുന്നു. ഇതിനിടെ അദാനിയുടെ ഇടപാടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ഇഡി ആസ്ഥാനത്തേക്ക് പ്രതിപക്ഷം മാർച്ച് നടത്തി. മിസൈൽ റഡാർ കരാർ അദാനിയുമായി ബന്ധമുള്ള കമ്പനിക്ക് നൽകിയത് ദുരൂഹമെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.

Read More : അദാനി വിഷയം: കൊടും അഴിമതിയിൽ അന്വേഷണം വേണമെന്ന് ഖർഗെ; പ്രതിഷേധ മാർച്ച് നടത്തി പ്രതിപക്ഷ പാർട്ടി എംപിമാർ