'ലോകത്താദ്യമായി കൊവിഡ് വാക്സിൻ വികസിപ്പിച്ചത് റഷ്യയെന്ന് പറയാൻ കഴിയില്ല'; കിരൺ മജൂംദാർ ഷാ
മോസ്കോ ആസ്ഥാനമായ ഗമാലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഒന്നും രണ്ടും ഘട്ടങ്ങളെക്കുറിച്ച് റിപ്പോർട്ടുകൾ ഒന്നും പുറത്ത് വന്നിട്ടില്ലെന്ന് കിരൺ മജൂംദാർ ഷാ പറഞ്ഞു.
ബംഗളൂരു: ലോകത്തിലാദ്യമായി കൊവിഡ് വാക്സിൻ വികസിപ്പിച്ചെന്ന റഷ്യയുടെ അവകാശവാദത്തെ ചോദ്യം ചെയ്ത് ബയോടെക്നോളജി വ്യവസായരംഗത്തെ വമ്പൻ കമ്പനിയായ ബയോകോൺ ലിമിറ്റഡ് എക്സിക്യൂട്ടീവ് ചെയർപേഴ്സൺ കിരൺ മജൂംദാർഷാ. മോസ്കോ ആസ്ഥാനമായ ഗമാലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഒന്നും രണ്ടും ഘട്ടങ്ങളെക്കുറിച്ച് റിപ്പോർട്ടുകൾ ഒന്നും പുറത്ത് വന്നിട്ടില്ലെന്ന് കിരൺ മജൂംദാർ ഷാ പറഞ്ഞു.
മൂന്നാം ഘട്ട പരീക്ഷണങ്ങൾ പൂർത്തിയാകുന്നതിന് മുമ്പ് തന്നെ കൊവിഡ് വാക്സിൻ റഷ്യയ്ക്ക് സ്വീകാര്യമാണെങ്കിൽ അങ്ങനെയാകട്ടെ എന്ന് പിടിഐയോട് കിരൺ മജൂംദാർ പറഞ്ഞു. 'ലോകത്തെ ആദ്യത്തെ കൊവിഡ് വാക്സിനായി ഇത് മാറുന്നില്ല. കാരണം മറ്റ് രാജ്യങ്ങളിൽ വിപുലമായ രീതിയിൽ വാക്സിൻ പരീക്ഷണങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.' കൊവിഡ് 19 വാക്സിന് റെഗുലേറ്ററി അംഗീകാരം ലഭിക്കുന്ന ആദ്യത്തെ രാജ്യമാണ് തങ്ങളെന്ന് റഷ്യ അവകാശവാദമുന്നയിച്ചിരുന്നു. വാക്സിൻ ആദ്യമായി പരീക്ഷിച്ചത് തന്റെ മകൾക്കാണെന്നും പുചിൻ അവകാശപ്പെട്ടിരുന്നു.