മോദി 'പ്രശംസയിൽ' പുകഞ്ഞ് രാജസ്ഥാന്‍ കോണ്‍ഗ്രസ്, സച്ചിനെ പാര്‍ട്ടി അച്ചടക്കം ഓര്‍മ്മപ്പെടുത്തി ഗെലോട്ട്
മുഖ്യമന്ത്രി പദത്തിലെ അശോക് ഗലോട്ടിന്‍റെ അനുഭവസമ്പത്ത് താരതമ്യങ്ങളില്ലാത്തതെന്നായിരുന്നു കഴിഞ്ഞ ദിവസം രാജസ്ഥാനിലെ പൊതുചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിച്ചത്.
തിരുവനന്തപുരം : രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പുതിയ പോര്‍മുഖം തുറന്ന് യുവനേതാവും പിസിസി അധ്യക്ഷനുമായ സച്ചിന്‍ പൈലറ്റ്. മുഖ്യമന്ത്രി അശോക് ഗെലോട്ടിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ ആയുധമാക്കിയാണ് സച്ചിന്‍റെ പുതിയ നീക്കം. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ ഹൈക്കമാന്‍ഡ് തീരുമാനം അട്ടിമറിച്ച ഗലോട്ട് പക്ഷത്തെ എംഎല്‍എമാര്‍ക്കെതിരെ ഉടന്‍ നടപടി വേണമെന്നും സച്ചിന്‍ ആവശ്യപ്പെട്ടു. എന്നാൽ പാര്‍ട്ടി അച്ചടക്കം ഓര്‍മ്മപ്പെടുത്തി പരാമര്‍ശങ്ങള്‍ പാടില്ലായിരുന്നുവെന്നാണ് അശോക് ഗലോട്ട് വിഷയത്തിൽ പ്രതികരിച്ചത്.
മുഖ്യമന്ത്രി പദത്തിലെ അശോക് ഗലോട്ടിന്‍റെ അനുഭവസമ്പത്ത് താരതമ്യങ്ങളില്ലാത്തതെന്നായിരുന്നു കഴിഞ്ഞ ദിവസം രാജസ്ഥാനിലെ പൊതുചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിച്ചത്. മോദിയുടെ ഭരണത്തില്‍ ഇന്ത്യ നേട്ടങ്ങള്‍ ഓരോന്നായി കൈവരിക്കുന്നുവെന്ന് ഗലോട്ട് തിരിച്ചും പുകഴ്ത്തി. വിഷയം കോൺഗ്രസിനുള്ളിലും ചർച്ചയായി. മോദി ആദ്യം പുകഴ്ത്തിയ കോൺഗ്രസ് നേതാവായിരുന്ന ഗുലാംനബി ആസാദ് ഇന്നെവിടെയെന്ന് ചോദിച്ചാണ് സച്ചിന്‍ പൈലറ്റ് ഒളിയമ്പെയ്തത്. മോദിയുടെ പ്രശംസയെ അത്ര ചെറിയ കാര്യമായി കാണരുതെന്നും ഗലോട്ടിനെ സംശയത്തിന്‍റെ മുനയില്‍ നിര്‍ത്തി സച്ചിന്‍ പൈലറ്റ് പറഞ്ഞു.
'യുവജനതയുടെ തൊഴിൽ സ്വപ്നങ്ങൾ സാർത്ഥകമാക്കാൻ നിലപാട് സ്വീകരിച്ച സർക്കാർ'; അഭിവാദ്യവുമായി ഡിവൈഎഫ്ഐ
അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഹൈക്കമാന്‍ഡ് തീരുമാനം അട്ടിമറിച്ച ഗലോട്ട് പക്ഷത്തെ എംഎല്‍എമാര്‍ക്കെതിരെ നടപടി വൈകുന്നതിലും സച്ചിന് അതൃപ്തിയുണ്ട്. മുഖ്യമന്ത്രി പദമടക്കം സംഘടന വിഷയങ്ങളില്‍ ഉന്നയിച്ച പരാതികളില്‍ അധ്യക്ഷ തെരഞ്ഞെടുപ്പ് കഴിയുന്ന ഉടന്‍ പരിഹാരമുണ്ടാകുമെന്ന് ഹൈക്കമാന്‍ഡ് ഉറപ്പ് നല്‍കിയിരുന്നെങ്കിലും അനക്കമില്ല. ഇതോടെയാണ് ഗലോട്ടിനെതിരെ സച്ചിന്‍ വീണ്ടും തിരിഞ്ഞത്. പരസ്യ പ്രസ്താവനകള്‍ പാടില്ലെന്ന എഐസിസി നിര്‍ദ്ദേശം ഓര്‍മ്മപ്പെടുത്തി പാര്‍ട്ടി അച്ചടക്കം ആരും ലംഘിക്കാന്‍ പാടില്ലെന്നായിരുന്നു സച്ചിനുള്ള ഗലോട്ടിന്‍റെ മറുപടി. രാജസ്ഥാനിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യണമെന്ന ഗലോട്ടിന്‍റെ ആവശ്യം രാഹുല്‍ ഗാന്ധി തള്ളിയിരുന്നു. പുതിയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും അകലം പാലിക്കുകയാണ്.