ആപ്പ് വേണ്ടെങ്കിൽ ഉപഭോക്താവിന് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രമന്ത്രിയടക്കം വിശദീകരിക്കുന്നുണ്ടെങ്കിലും, കേന്ദ്ര സർക്കാർ ഉത്തരവിന് വിരുദ്ധമാണിത്. നടപടി അംഗീകരിക്കില്ലെന്ന് ആപ്പിൾ നിലപാടെടുത്തു.
ദില്ലി : പുതിയ എല്ലാ മൊബൈലുകളിലും സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കിയ കേന്ദ്ര നടപടി വിവാദത്തിൽ. പൗരന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് പ്രതിപക്ഷവും വിവിധ സംഘടനകളും വിമർശിച്ചു. ആപ്പ് വേണ്ടെങ്കിൽ ഉപഭോക്താവിന് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രമന്ത്രിയടക്കം വിശദീകരിക്കുന്നുണ്ടെങ്കിലും, കേന്ദ്ര സർക്കാർ ഉത്തരവിന് വിരുദ്ധമാണിത്. നടപടി അംഗീകരിക്കില്ലെന്ന് ആപ്പിൾ നിലപാടെടുത്തു.
ഇറക്കുമതി ചെയ്യുന്നതടക്കം പുതുതായി നിർമ്മിക്കുന്ന ഫോണുകളിലും, നിലവിൽ കടകളിൽ വില്പനയ്ക്കുള്ള ഫോണുകളിലും കേന്ദ്ര സർക്കാറിന്റെ സഞ്ചാർ സാഥി ആപ്പ് പ്രീ ഇൻസ്റ്റാൾ ചെയ്യണമെന്ന നിർദേശം കഴിഞ്ഞ ദിവസമാണ് ടെലികോം മന്ത്രാലയം പുറപ്പെടുവിച്ചത്. 90 ദിവസത്തിനകം ഈ നടപടികൾ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് മൊബൈല് നിർമ്മാണ കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. വാട്സാപ്പ് ടെലഗ്രാം ആപ്പുകൾ സിമ്മുമായി ബന്ധിപ്പിക്കണമെന്ന ഉത്തരവിനോടൊപ്പമാണ് ഈ നിർദേശം മന്ത്രാലയം നൽകിയത്. എന്നാൽ ഇത് പൗരൻമാരെ നിരീക്ഷണത്തിലാക്കാനാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷ പ്രതിഷേധം. വിവാദമായതിന് പിന്നാലെ ആപ്പ് അടിച്ചേൽപിക്കില്ലെന്നും, ഉപഭോക്താക്കൾക്ക് വേണമെങ്കിൽ മാത്രം ആക്ടീവ് ചെയ്യാനും , ഡിലീറ്റ് ചെയ്യാനുമുള്ള സൗകര്യമുണ്ടാകുമെന്ന് കേന്ദ്ര ടെലികോം മന്ത്രി വിശദീകരിച്ചു.
എന്നാൽ കഴിഞ്ഞ ദിവസം ടെലികോം മന്ത്രാലയം ഇറക്കിയ ഉത്തരവിൽ ഇതല്ല പറയുന്നത്. പ്രീ ഇൻസ്റ്റാൾ ചെയ്ത ആപ്പിന്റെ പ്രവർത്തനം നിയന്ത്രിക്കാനോ റദ്ദാക്കാനോ പാടില്ലെന്ന് ഉത്തരവിലുണ്ട്. ഇതടക്കം ചൂണ്ടിക്കാട്ടി ഉത്തരവിനെ കോടതിയിൽ എതിർക്കുമെന്ന് ഇന്റർനെററ് ഫ്രീഡം ഫൗണ്ടേഷൻ അറിയിച്ചു. വ്യക്തിപരമായി ഉപയോഗിക്കുന്ന ഉപകരണങ്ങളിലേക്ക് സർക്കാർ കൈകടത്തുന്നത് ഭാവിയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ തുടക്കമാകാമെന്നും വിദഗ്ധർ ആശങ്കയറിയിക്കുന്നു. എന്നാൽ ആപ്പ് ചാരവൃത്തിക്കുള്ളതല്ലെന്നും, കള്ളത്തരം കാണിക്കുന്നവരാണ് ആപ്പിനെ ഭയക്കുന്നതെന്നും ബിജെപി നിലപാടെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ്



