സാൻവറിൽ വോട്ടിംഗ് യന്ത്രത്തിൽ തിരിമറി ആരോപിച്ച് കോൺഗ്രസ്, പോളിംഗ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം
പോളിംഗ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ് പ്രതിഷേധിക്കുകയാണ്. ഇവിഎം മെഷിൻ തുറന്നിരുന്നെന്നും അട്ടിമറി നടന്നെന്നും കോൺഗ്രസ് ആരോപിച്ചു.
ഭോപ്പാൽ: മധ്യപ്രദേശിൽ ഉപതെരഞ്ഞെടുപ്പ് നടന്ന സാൻവർ മണ്ഡലത്തിൽ ഇവിഎം മെഷിനിൽ തിരിമറി നടന്നെന്ന് കോൺഗ്രസ് ആരോപണം. കോൺഗ്രസ് സ്ഥാനാർഥി പ്രേംചന്ദ് ഗുഡ്ഡുവിന്റെ അനുയായികൾ വോട്ടെണ്ണൽ ബഹിഷ്കരിച്ചു. പോളിംഗ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ് പ്രതിഷേധിക്കുകയാണ്. ഇവിഎം മെഷിൻ തുറന്നിരുന്നെന്നും അട്ടിമറി നടന്നെന്നും കോൺഗ്രസ് ആരോപിച്ചു. കോടതിയെ സമീപിക്കാനാണ് കോൺഗ്രസ് തീരുമാനം.
മധ്യപ്രദേശിൽ കോൺഗ്രസ് തിരിച്ചടി നേരിട്ടു. കമല്‍ നാഥ് സര്‍ക്കാരിനെ താഴെയിറക്കി കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യക്കും ആശ്വസിക്കാന്‍ വകനല്‍കുന്നതാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ. ഗ്വാളിയാര്‍, ചന്പാല് സ്വാധീന മേഖലകള്‍ ജ്യോതിരാദിത്യയെ കൈവിട്ടില്ല. സിന്ധ്യയ്ക്ക് ഒപ്പം വന്ന 25 പേരും മത്സര രംഗത്തുണ്ടായിരുന്നു. അതില്‍ പതിനാല് മന്ത്രിമാരും ഉൾപ്പെടും. പ്രാദേശിക ബിജെപി നേതാക്കളുടെ എതിര്‍പ്പ് മറികടന്നാണ് ഇവരില്‍ പലരെയും മത്സരിപ്പിച്ചത്. മന്ത്രിമാരില്‍ മൂന്നുപേരൊഴികെയെല്ലാവരും വിജയം കണ്ടു.