കാർത്തി ചിദംബരം വിദേശത്തേക്ക്: സുപ്രീം കോടതിയിൽ 10 കോടി കെട്ടിവച്ചു
സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട് സിബിഐയുടെയും എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെയും അന്വേഷണം കാർത്തി ചിദംബരം നേരിടുന്നുണ്ട്
ദില്ലി: സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട് സിബിഐയുടെയും എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെയും അന്വേഷണം നേരിടുന്ന കാർത്തി ചിദംബരത്തിന് വിദേശത്തേക്ക് പോകാൻ അനുമതി. പത്ത് കോടി രൂപയാണ് ഇതിനായി സുപ്രീം കോടതിയിൽ കെട്ടിവച്ചത്. അമേരിക്ക, സ്പെയിൻ, ജർമ്മനി എന്നിവിടങ്ങളിലേക്കാണ് കാർത്തി ചിദംബരത്തിന്റെ യാത്ര.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കാർത്തിക്ക് വിദേശത്തേക്ക് പോകാൻ അനുമതി നൽകിയത്.
താൻ തിരിച്ചെത്തുമെന്നും അന്വേഷണവുമായി സഹകരിക്കുന്നുവെന്നും ഇതോടൊപ്പം എഴുതി നൽകാനും കോടതി ആവശ്യപ്പെട്ടിരുന്നു. ഈ സത്യവാങ്മൂലവും സമർപ്പിച്ചിട്ടുണ്ട്.
പിതാവ് പി.ചിദംബരം കേന്ദ്ര ധനകാര്യ മന്ത്രിയായിരിക്കെ ഐഎൻഎക്സ് മീഡിയ എന്ന സ്ഥാപനത്തിന് വിദേശത്ത് നിന്നും 305 കോടി രൂപ സമാഹരിക്കാൻ കേന്ദ്ര സർക്കാർ നിബന്ധനകളിൽ മാറ്റം വരുത്തിയതുമായി ബന്ധപ്പെട്ടുള്ളതാണ് കാർത്തി ചിദംബരത്തിന് എതിരായ പ്രധാന കേസ്.