വിദ്യാഭ്യാസം, തൊഴില്‍ മേഖലയില്‍ മറാത്തികള്‍ക്ക് 16 ശതമാനം സംവരണം നല്‍കുന്നതിനാണ് സോഷ്യലി ആന്‍ഡ് എജുക്കേഷണലി ബാക്ക്വേഡ് ക്ലാസസ് ആക്ട് 2018ല്‍ നടപ്പാക്കിയത്. 

ദില്ലി: മറാത്തികള്‍ക്ക് വിദ്യാഭ്യാസം, തൊഴില്‍ സംവരണം നല്‍കിയ സംസ്ഥാന സര്‍ക്കാര്‍ നിയമം നടപ്പാക്കുന്നതിന് സുപ്രീം കോടതിയുടെ സ്‌റ്റേ. 2018ല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴില്‍ മേഖലയിലും മറാത്തികള്‍ക്ക് സംവരണമേര്‍പ്പെടുത്തിയ തീരുമാനമാണ് സുപ്രീം കോടതി സ്‌റ്റേ ചെയ്തത്. സംവരണം നല്‍കുന്നതിനെതിരെയുള്ള ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന വിശാല ബെഞ്ചിന് വിടാനും എല്‍ എന്‍ റാവു തലവനായ രണ്ടംഗ ബെഞ്ച് ഉത്തരവിട്ടു.

Add Asianetnews as a Preferred SourcegooglePreferred

നിലവില്‍ 2018ലെ നിയമപ്രകാരം സംവരണം ലഭിച്ചവര്‍ക്ക് അത് തുടരാമെന്നും കോടതി വ്യക്തമാക്കി. വിദ്യാഭ്യാസം, തൊഴില്‍ മേഖലയില്‍ മറാത്തികള്‍ക്ക് 16 ശതമാനം സംവരണം നല്‍കുന്നതിനാണ് സോഷ്യലി ആന്‍ഡ് എജുക്കേഷണലി ബാക്ക്വേഡ് ക്ലാസസ് ആക്ട് 2018ല്‍ നടപ്പാക്കിയത്. നിയമം നടപ്പാക്കുന്നത് കഴിഞ്ഞ ജൂണില്‍ ബോംബെ ഹൈക്കോടതിയും തടഞ്ഞിരുന്നു. 16 ശതമാനം അധികമാണെന്നും തൊഴില്‍ മേഖലയില്‍ 12 ശതമാനത്തിനും വിദ്യാഭ്യാസ മേഖലയില്‍ 13 ശതമാനത്തിനും അധികമാകാന്‍ പാടില്ലെന്നും ബോംബെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.