ഹിജാബ്, ഹലാൽ പ്രതിഷേധങ്ങൾക്ക് പിന്നിൽ എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് സംഘടനകളെന്നും എം എൽ എമാരുടെ നിവേദനത്തിൽ ആരോപിക്കുന്നുണ്ട്

ബെംഗളൂരു: എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് സംഘടനകളെ നിരോധിക്കണമെന്ന് കോൺഗ്രസിന്റെ കർണാടക ഘടകം. ഇക്കാര്യം ആവശ്യപ്പെട്ട് കോൺഗ്രസ് കർണാടക എം എൽ എ മാർ കർണാടക മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ഹിജാബ്, ഹലാൽ പ്രതിഷേധങ്ങൾക്ക് പിന്നിൽ എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് സംഘടനകളെന്നും എം എൽ എമാരുടെ നിവേദനത്തിൽ ആരോപിക്കുന്നുണ്ട്.

കർണാടകത്തിൽ തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ രാഹുൽ ഗാന്ധിയുടെ നിർദ്ദേശം

കര്‍ണാടകത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് ബിജെപിയും കോണ്‍ഗ്രസും. സിദ്ധഗംഗാ മഠത്തിലെത്തി പ്രചാരണങ്ങള്‍ക്ക് അമിത് ഷായും രാഹുല്‍ഗാന്ധിയും തുടക്കം കുറിച്ചു. കര്‍ണാടകയിലെ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്ക് ലിംഗായത്ത് മഠാധിപതിയുടെ പേര് നല്‍കി. അഴിമതി തുടച്ചുനീക്കാന്‍ ജനം കോൺഗ്രസിനെ അധികാരത്തില്‍ തിരിച്ചെത്തിക്കുമെന്ന് രാഹുല്‍ഗാന്ധി അവകാശപ്പെട്ടു.

ഒറ്റക്കെട്ടായി നിന്നാല്‍ ഭരണം നേടാമെന്നും പ്രചാരണങ്ങള്‍ക്കായി കര്‍ണാടകയില്‍ ക്യാമ്പ് ചെയ്യാന്‍ താന്‍ തയ്യാറാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. സംസ്ഥാനത്തെ പ്രബല വോട്ടു ബാങ്കായ ലിംഗായത്തുകളുടെ ആശീര്‍വാദത്തോടെ തെരഞ്ഞെടുപ്പ് കാഹളത്തിന് തുടക്കമായി. ഏറെ നിര്‍ണ്ണായകമായ ലിംഗായത്തുകളുടെ പിന്തുണ തേടി സിദ്ധഗംഗ മഠത്തിലെത്തി ശിവകുമാര സ്വാമിയുടെ ജയന്തി ചടങ്ങുകളില്‍ അമിത് ഷാ പങ്കെടുത്തു. പിന്നാലെ ലിംഗായത്ത് സന്യാസിമാര്‍ക്കൊപ്പം തുംകുരുവില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. കര്‍ണാടകയിലെ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്ക് ലിംഗായത്ത് മഠാധിപതി ശിവകുമാര സ്വാമിയുടെ പേര് നല്‍കി.

പരിപാടികളുടെ ചുമതലയുണ്ടായിരുന്ന യെദിയൂരപ്പയുടെ മകന്‍ വിജയേന്ദ്രയുടെ നേതൃപാടവത്തെ അമിത് ഷാ പ്രശംസിച്ചു. നാല് സംസ്ഥാനങ്ങളിലെ വിജയത്തിന്‍റെ പശ്ചാത്തലത്തില്‍ ഡിസംബറില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ബിജെപി നിലപാട്. അടുത്ത വര്‍ഷം മെയ് 24നാണ് നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. എന്നാല്‍ സര്‍ക്കാരിനെ നേരത്തെ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തമാണ്. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ അമിത് ഷാ വിലയിരുത്തി. മന്ത്രിസഭാ പുനസംഘടനയും നേതൃ മാറ്റചര്‍ച്ചകളും നടന്നു. ചൊവ്വാഴ്ച നരേന്ദ്രമോദിയുടെ കര്‍ണാടക സന്ദര്‍ശനത്തിന് പിന്നാലെ സംസ്ഥാന പര്യടനം തുടങ്ങാന്‍ നേതൃത്വം തീരുമാനിച്ചു.

അതേസമയം താഴെതട്ടില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന കോണ്‍ഗ്രസ്, ഇത്തവണ കര്‍ണാടകയില്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ്. ഹിജാബ്, ഹലാല്‍ പ്രതിഷേധങ്ങള്‍ ന്യൂനപക്ഷ പിന്തുണ ഉറപ്പാക്കുമെന്നാണ് കണക്കുകൂട്ടല്‍. ബിജെപിയുടെ വോട്ടുബാങ്കായ ലിംഗായത്തുകളുടെ ആശീര്‍വാദം തേടിയാണ് രാഹുല്‍ഗാന്ധി പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ടത്. നേതാക്കള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും 150ലേറെ സീറ്റുകളില്‍ വിജയമുറപ്പിക്കണമെന്നും രാഹുല്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടു.