ഐ എസ്ആർഒയുടേയും നാവികസേനയുടേയും പങ്കാളിത്തത്തോടെയാണ് അഞ്ചാം ദിവസവും തെരച്ചില്‍ നടത്തുന്നത്. മലയാളിയടക്കം 13 വ്യോമസേനാംഗങ്ങളാണ് വിമാനമത്തില്‍ ഉണ്ടായിരുന്നത്.
ദില്ലി: അരുണാചല്‍ പ്രദേശിൽ കാണാതായ വ്യോമസേന വിമാനം എവിടെയെന്ന് കണ്ടെത്താനാകാതെ അഞ്ചാം ദിവസവും തെരച്ചില്‍ തുടരുകയാണ്. ഐ എസ്ആർഒയുടേയും നാവികസേനയുടേയും പങ്കാളിത്തത്തോടെയാണ് തെരച്ചില്‍ നടത്തുന്നത്. മലയാളി ഫ്ളൈറ്റ് എഞ്ചിനീയർ അടക്കം വിമാനത്തിലുണ്ടായിരുന്ന 13 വ്യോമസേനാംഗങ്ങളുടേയും കുടുംബാംഗങ്ങളെ വിവരങ്ങൾ അറിയിക്കുന്നുണ്ടെന്ന് സേന വ്യക്തമാക്കി.
വിമാനം കാണാതായ ചൈന അതിർത്തിയോട് ചേർന്ന വനപ്രദേശത്ത് മഴ തുടരുന്നത് തെരച്ചിൽ ദുഷ്ക്കരമാക്കുന്നു. എമർജൻസി ലൊക്കേറ്റർ ബീക്കൺ പ്രവർത്തിക്കാതിരുന്നതാണ് വിമാനം കണ്ടെത്തുന്നത് ദുഷ്ക്കരമാക്കുന്നത്. വ്യോമസേനയുടെ ഏഴു ഓഫീസർമാർ ഉൾപ്പടെ 13 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
കൊല്ലം അഞ്ചൽ സ്വദേശി ഫ്ലൈറ്റ് എഞ്ചിനീയർ അനൂപ് കുമാറിന്‍റെയടക്കം 13 പേരുടെയും കുടുംബാംഗങ്ങളെയും തെരച്ചിലിന്‍റെ പുരോഗതിയെപ്പറ്റി അറിയിക്കുന്നുണ്ട്. 1980 ൽ വ്യോമസേനയുടെ ഭാഗമായ വിമാനം പുതുക്കുന്നതിൽ പ്രതിരോധ വകുപ്പിന് വീഴ്ച വന്നെന്ന് കോൺഗ്രസ്സ് കുറ്റപ്പെടുത്തി. അസമിലെ ജോർഹട്ടിൽ നിന്ന് തിങ്കളാഴ്ച ഉച്ചക്ക് 12.25ന് പറന്നുയർന്ന വിമാനത്തിലെ അവസാന സന്ദേശം ഒരു മണിക്കാണ് കിട്ടിയത് .അരുണാചലിലെ അതിർത്തി പ്രദേശമായ മചുകയില ലാൻഡിംഗ് ഗ്രൗണ്ടിലേക്ക് പോകുകയായിരുന്നു വിമാനം.
