അരുണാചല്‍ പ്രദേശില്‍ വ്യോമസേന വിമാനം കാണാതായിട്ട് അഞ്ച് ദിവസം; അനൂപ് തിരികെയെത്തുമെന്ന പ്രതീക്ഷയില്‍ കുടുംബം
തിങ്കളാഴ്ച ഉച്ചക്കാണ് അനുപും സംഘവും സഞ്ചരിച്ചിരുന്ന വ്യോമസേനാവിമാനം ചൈന അതിർത്തിയില്‍ കാണാതായത്. വിമാനത്തില്‍ ഉണ്ടായിരുന്ന പതിമൂന്ന് പേരെയും കണ്ടെത്തുന്നതിന് വേണ്ടിയുള്ള പ്രാർത്ഥനയില്‍ കുടുംബം
അഞ്ചല്‍: അരുണാചല്‍പ്രദേശില്‍ ചൈന അതിർത്തിക്ക് സമീപം കാണാതായ വ്യോമസേന വിമാനത്തിലെ ഉദ്യോഗസ്ഥൻ അനൂപ് മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് കുടുംബം. വിമാനത്തില്‍ ഉണ്ടായിരുന്ന പതിമൂന്ന് പേരെയും കണ്ടെത്തുന്നതിന് വേണ്ടിയുള്ള പ്രാർത്ഥനയിലാണ് കുടുംബാംഗങ്ങളുള്ളത്.
തിങ്കളാഴ്ച ഉച്ചക്കാണ് അനുപും സംഘവും സഞ്ചരിച്ചിരുന്ന വ്യോമസേനാവിമാനം ചൈന അതിർത്തിയില്‍ കാണാതായത്. സംഭവം നാട്ടില്‍ അറിഞ്ഞ ഉടൻ തന്നെ അനുപിന്‍റെ അനുജൻ ഉള്‍പ്പടെയുള്ള അടുത്ത ബന്ധുക്കള്‍ ആസാമിലേക്ക് പോയിരുന്നു. വ്യോമസേന ഉദ്യോഗസ്ഥരുമായി ബന്ധുക്കള്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. അനൂപിന്‍റെ ഭാര്യ വൃന്ദ അസാമിലെ ക്വാർട്ടേഴ്സിലാണ് താമസം. അനൂപിന്‍റെ അഞ്ചലില്‍ ഉള്ള വീട്ടില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് ഇപ്പോള്‍ ഉള്ളത്. വിവരങ്ങള്‍ അന്വേഷിച്ച് ജനപ്രതിനിധികള്‍ ഇവിടെ വന്ന് പോകുന്നുണ്ട്. അനൂപ് ഉടൻ മടങ്ങിയെത്തുമെന്ന് പ്രതീക്ഷയിലാണ് എല്ലാവരുമുള്ളത്.
പതിനൊന്ന് വർഷം മുൻപ് ബിരുദ വിദ്യാർത്ഥിആയിരുന്ന സമയത്താണ് അനൂപ് വ്യോമസേനയില്‍ ഉദ്യോഗസ്ഥനായി ചുമതലയേറ്റത്. ഒന്നരമാസം മുൻപാണ് അനുപും കുടുംബവും അവസാനം നാട്ടില്‍ എത്തിയത്. ഒരുവർഷമായി അസാമിലാണ് അനൂപ് ജോലി നോക്കുന്നത്.വ്യോമസേനയില്‍ നിന്നും കിട്ടുന്ന വിവരങ്ങളനുസരിച്ച് മടങ്ങി വരുമെന്ന പ്രതീക്ഷയിലാണ് കുടുംബമുള്ളത്.