കോൺഗ്രസും ബിജെപിയും നേർക്കുനേർ പോരാടുന്നിടത്ത് 'ഇന്ത്യ'യിലെ സീറ്റ് വിഭജനം കീറാമുട്ടി, തുറന്നടിച്ച് ആനന്ദ്ശര്‍മ
നിയമസഭ തെരഞ്ഞെടുപ്പ് വ്യത്യസ്തം, പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ഒരുമിച്ച് നിൽക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശർമ്മ

ഭോപ്പാല്‍: കോൺഗ്രസും ബിജെപിയും നേർക്കുനേർ വരുന്ന സംസ്ഥാനങ്ങളിൽ ഇന്ത്യാ മുന്നണിയിലുണ്ടെങ്കിലും മറ്റ് പാർട്ടികൾക്ക് സീറ്റുനൽകുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശർമ്മ പറഞ്ഞു. സമാജ്‍വാദി പാർട്ടി മധ്യപ്രദേശിൽ സഖ്യമില്ലാതെ മത്സരിക്കുന്നതിനെപറ്റിയുള്ള ചോദ്യത്തോടായിരുന്നു പ്രതികരണം. പാർലമെന്‍റ് തെരഞ്ഞെടുപ്പാണ് മുന്നണിയുടെ ലക്ഷ്യമെന്നും അവിടെ അഭിപ്രായ ഭിന്നതകളുണ്ടാവില്ലെന്നും അദ്ദേഹം ഭോപ്പാലിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
ഇന്ത്യാമുന്നണിയിൽ ഉണ്ടായിട്ടും സമാജ് വാദി പാർട്ടി ഇത്തവണ മധ്യപ്രദേശിൽ ഒറ്റയ്ക്ക് മത്സരിക്കുന്നുണ്ട്. ചിലയിടങ്ങളിൽ എസ്പി മത്സരിക്കുന്നുണ്ട്. ചിലപ്പോൾ തെരഞ്ഞെടുപ്പ് ധാരണകൾ ഉണ്ടാക്കാൻ പറ്റാതെ വരാറുണ്ട്. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വ്യത്യസ്തമാണ്. ഫലം വരട്ടെ. കോൺഗ്രസ് പൂർണ ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന പ്രവചനങ്ങൾ തള്ളുകയാണ് കേന്ദ്ര മന്ത്രിയും ബിജെപി സ്ഥാനാർഥിയുമായ നരേന്ദ്ര സിംഗ് തോമർ. സംസ്ഥാനത്ത് ഇത്തവണ ബിജെപി അനായാസം ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്ന് അദ്ദേഹം അവകാശപ്പെട്ടു
പ്രവചനങ്ങൾ തിരുത്തുന്ന ഫലം മധ്യപ്രദേശിലുണ്ടാകും: കേന്ദ്രമന്ത്രി നരേന്ദ്രസിംഗ് തോമർ