വാരണാസിയിൽ നിന്ന് മുംബൈയിലേക്കുള്ള ആകാശ എയർ വിമാനം ടേക്ക് ഓഫിന് ഒരുങ്ങവേ യാത്രക്കാരൻ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമിച്ചു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിലെടുത്തു.
മുംബൈ: ആകാശ എയർ വിമാനം ടേക്ക് ഓഫിന് ഒരുങ്ങവേ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ കസ്റ്റഡിയിൽ എടുത്തു. വാരണാസിയിൽ നിന്ന് മുംബൈയിലേക്കുള്ള വിമാനം പറന്നുയരുന്നതിന് തൊട്ട് മുമ്പാണ് യാത്രക്കാരൻ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 6:45ന് ലാൽ ബഹദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെടേണ്ടിയിരുന്ന QP 1497 വിമാനത്തിലാണ് സംഭവം. ജോൻപൂർ ജില്ലയിലെ ഗൗരാ ബാദ്ഷാപ്പൂർ സ്വദേശിയായ സുജിത് സിംഗ് എന്ന യാത്രക്കാരൻ, വിമാനം റൺവേയിലേക്ക് നീങ്ങുന്നതിനിടെയാണ് എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
തുടർ നടപടികൾ
കാബിൻ ക്രൂ നൽകിയ മുന്നറിയിപ്പിനെ തുടർന്ന്, പൈലറ്റ് എയർ ട്രാഫിക് കൺട്രോളിനെ വിവരം അറിയിക്കുകയും വിമാനം തിരികെ ബേയിലേക്ക് കൊണ്ടുവരികയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥർ എല്ലാ യാത്രക്കാരെയും വിമാനത്തിൽ നിന്ന് പുറത്തിറക്കുകയും സുജിത് സിംഗിനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.
കൗതുകം കൊണ്ടാണ് എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമിച്ചതെന്ന് യാത്രക്കാരൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി ഫൂൽപൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രവീൺ കുമാർ സിംഗ് അറിയിച്ചു. സുജിത് സിംഗിനെതിരെ കേസെടുത്തിട്ടുണ്ട്. സുരക്ഷാ പരിശോധനകൾക്ക് ശേഷം വിമാനം ഏകദേശം 7:45 ന് മുംബൈയിലേക്ക് പുറപ്പെട്ടു.
