ചെങ്കോട്ടയില്‍ കാവി പതാക ഉയര്‍ത്തുമെന്ന് പറഞ്ഞ മന്ത്രിയെ മുഖ്യമന്ത്രി മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ആവശ്യപ്പെട്ടു.
ബെംഗളൂരു: ബിജെപി മന്ത്രി കെ എസ് ഈശ്വരപ്പ (KS Eshwarappa) ദേശീയപതാകയെ (National Flag) അപമാനിച്ചെന്നാരോപിച്ച് കര്‍ണാടക നിയമസഭയില്‍ കോണ്‍ഗ്രസ്-ബിജെപി (Congress-BJP) അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം. സംഘര്‍ഷത്തെ തുടര്‍ന്ന് കര്‍ണാടക നിയമസഭ (Karnataka Assembly) പിരിഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരെത്തിയാണ് എംഎല്‍എമാരെ നിയന്ത്രിച്ചത്. സഭ പിരിച്ചുവിട്ടതായി സ്പീക്കര്‍ അറിയിച്ചതിന് ശേഷവും സഭയില്‍ സഭയില്‍ ബഹളമുണ്ടായി. ചെങ്കോട്ടയില്‍ കാവി പതാക ഉയര്‍ത്തുമെന്ന പ്രസ്താവന ഗ്രാമവികസന-പഞ്ചായത്ത് രാജ് മന്ത്രി കെ എസ് ഈശ്വരപ്പ നടത്തിയെന്നാരോപിച്ചാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. പ്രതിപക്ഷം പ്രമേയം സമര്‍പ്പിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഈശ്വരപ്പയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും ദേശീയപതാകയെ അപമാനിച്ചതിന് രാജ്യദ്രോഹ നിയമപ്രകാരം കേസെടുക്കണമെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.
ഒരു മന്ത്രിക്കെതിരെ കൃത്യമായ വിവരങ്ങള്‍ ഇല്ലാതെ ആരോപണം ഉന്നയിക്കരുതെന്നും വിവരങ്ങള്‍ ഇല്ലെങ്കില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കുന്നവര്‍ മുഴുവന്‍ വായിച്ചുനോക്കണമെന്ന് നിയമ മന്ത്രി ജെ സി മധുസ്വാമി പറഞ്ഞു. ഈശ്വരപ്പ ദേശവിരുദ്ധ പ്രസ്താവനകളൊന്നും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹിജാബ് വിവാദത്തില്‍ കോണ്‍ഗ്രസിന്റെ വാദങ്ങള്‍ ദുര്‍ബലമായതിനാലാണ് ഇത്തരം വിഷയങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിക്കുന്നതെന്നും ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.
ചെങ്കോട്ടയില്‍ കാവി പതാക ഉയര്‍ത്തുമെന്ന് പറഞ്ഞ മന്ത്രിയെ മുഖ്യമന്ത്രി മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ആവശ്യപ്പെട്ടു. ഇത്തരമൊരു പ്രസ്താവ നടത്തിയ ശേഷം മന്ത്രിയായി തുടരാന്‍ അദ്ദേഹത്തിന് അവകാശമില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയതിന് കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ടെന്നും ഈശ്വരപ്പയ്ക്കെതിരെയും സമാനമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹിജാബ് നിരോധനത്തിൽ വാദം തുടരും, ഇടക്കാല ഉത്തരവ് ദുരുപയോഗം ചെയ്യുന്നതിനാൽ ഇടപെടണമെന്ന ഹർജി തള്ളി
ബംഗളുരു: ഹിജാബ് നിരോധനവുമായി (Hijab Ban) ബന്ധപ്പെട്ടുള്ള ഇടക്കാല ഉത്തരവ് ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും അടിയന്തര ഇടപെടൽ നടത്തണമെന്നുമുള്ള ഹർജി കർണാടക ഹൈക്കോടതി തള്ളി (Karnataka HighCourt). അന്തിമ ഉത്തരവ് വരുന്നത് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതാചാര വസ്ത്രങ്ങൾ നിരോധിച്ചുള്ള നടപടി തുടരാമെന്ന് കഴിഞ്ഞ ആഴ്ച ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇടക്കാല ഉത്തരവ് ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ഹിജാബ് (Hijab) ധരിച്ചെത്തുന്ന അധ്യാപകരെ അടക്കം സ്കൂളുകൾക്ക് മുന്നിൽ തടയുന്നുവെന്നും അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഈ ഹർജി തള്ളിയത്. അതേസമയം ഹിജാബ് നിരോധനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ നാളെയും വാദം തുടരും.
ഹിജാബ് നിരോധനത്തിനെതിരായ ഹർജി ഇന്നലെ പരിഗണിക്കവെ ഹിജാബ് നിരോധനത്തിൽ ഭരണഘടനാപരമായ വിഷയങ്ങൾ ഉള്ളതിനാൽ വിശദമായി പരിശോധിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ നാളെയും ഇക്കാര്യങ്ങളടക്കം കോടതിയിലുയരും. ഹിജാബ് നിരോധനത്തിൽ നാളെ വിധിയുണ്ടാകുമോയെന്നത് കാത്തിരിന്ന് കാണേണ്ടിവരും. വിവിധ കോളേജുകളിലെ വിദ്യാർത്ഥിനികളാണ് ഹർജി നൽകിയിരിക്കുന്നത്.
അതിനിടെ കര്‍ണാടകയില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ ഇന്നലെ രണ്ട് ഇടങ്ങളില്‍ പരീക്ഷ എഴുതിച്ചില്ല. കുടകില്‍ 30 വിദ്യാര്‍ത്ഥിനികളെ പത്താം ക്ലാസ് മോഡല്‍ പരീക്ഷ എഴുതിക്കാതെ തിരിച്ചയച്ചു. ശിവമൊഗ്ഗയില്‍ 13 വിദ്യാര്‍ത്ഥിനികള്‍ പരീക്ഷ ബഹിഷ്കരിച്ചു. ഹിജാബ് മാറ്റാതെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് അധ്യാപകര്‍ നിലപാട് എടുക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ത്ഥിനികള്‍ പരീക്ഷ ബഹിഷ്കരിച്ചത്.
അതേസമയം ഹൈക്കോടതി ഉത്തരവിന് പിന്നാലെ ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകള്‍ ഇന്നലെ മുതല്‍ പുനരാരംഭിച്ചിരുന്നു. വന്‍ പൊലീസ് വിന്യാസത്തിലാണ് സ്കൂളുകള്‍ തുറന്നത്. ഹിജാബും ബുര്‍ഖയും ധരിച്ചെത്തിയവരെ സ്കൂളുകളുടെ പ്രധാന കവാടത്തില്‍ വച്ച് അധ്യാപകര്‍ തടഞ്ഞു. ഹിജാബും ബുര്‍ഖയും അഴിച്ചുമാറ്റിയ ശേഷമാണ് ഇവരെ ക്ലാസുകളിലേക്ക് അനുവദിച്ചത്. ഹിജാബ് ധരിച്ചവരെ പ്രവേശിപ്പിക്കാത്തിന്‍റെ പേരില്‍ മാണ്ഡ്യയിലും ശിവമൊഗ്ഗയിലും രക്ഷിതാക്കളും അധ്യാപകരും തമ്മില്‍ വാക്കേറ്റമുണ്ടായി. കേസില്‍ അന്തിമ ഉത്തരവ് വരുന്നത് വരെ മതാചാരവസ്ത്രങ്ങള്‍ ധരിച്ചെത്തുന്നത് വിദ്യാര്‍ത്ഥികള്‍ ഒഴിവാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
