ദേശീയതലത്തിൽ ശ്രദ്ധനേടിയ പലകേസുകളിലും അന്വേഷണം നടത്തിയ സിബിഐ ഉദ്യോഗസ്ഥയാണ് സീമ പഹുജ. രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച 2024-ലെ കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ബലാത്സംഗ-കൊലപാതക കേസിൽ അന്വേഷണം നടത്തിയ സിബിഐ സംഘത്തിൽ സീമ പഹുജയും ഉണ്ടായിരുന്നു.
ന്യൂഡൽഹി: നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മാനേജർ ദിശ സാലിയന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണ ഉദ്യോഗസ്ഥയെ നിയോഗിച്ചു. ഡൽഹി സിബിഐ ആസ്ഥാനത്തെ സ്പെഷ്യൽ ക്രൈം യൂണിറ്റിലെ എസ്പിയായ സീമ പഹുജയുടെ നേതൃത്വത്തിലായിരിക്കും സിബിഐ കേസിൽ അന്വേഷണം നടത്തുക. സീമ പഹുജയ്ക്കൊപ്പം ഡിവൈഎസ്പി പുരാൻ കുമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും സിബിഐയുടെ അന്വേഷണസംഘത്തിലുണ്ട്.
ദേശീയതലത്തിൽ ശ്രദ്ധനേടിയ പലകേസുകളിലും അന്വേഷണം നടത്തിയ സിബിഐ ഉദ്യോഗസ്ഥയാണ് സീമ പഹുജ. രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച 2024-ലെ കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ബലാത്സംഗ-കൊലപാതക കേസിൽ അന്വേഷണം നടത്തിയ സിബിഐ സംഘത്തിൽ സീമ പഹുജയും ഉണ്ടായിരുന്നു. ഉത്തർപ്രദേശിലെ ഹാഥ്രസ്, ഉന്നാവോ പീഡനക്കേസുകൾ, ഹിമാചൽപ്രദേശിലെ ഗുഡിയ കേസ്, ഷിംലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ് എന്നിങ്ങനെ ഒട്ടേറെ കേസുകളിലെ അന്വേഷണസംഘത്തിലും ഇവരുണ്ടായിരുന്നു. 2021-ൽ മികച്ച അന്വേഷണ ഉദ്യോഗസ്ഥനുള്ള സ്വർണ മെഡലും സ്വന്തമാക്കി.
2020 ജൂൺ എട്ടിനാണ് മുംബൈ മലാദിലെ കെട്ടിടത്തിന്റെ 14-ാംനിലയിൽനിന്ന് വീണ് ദിശ സാലിയനെ മരിച്ചനിലയിൽ കണ്ടെത്തിയത്. നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിന് ഏതാനുംദിവസങ്ങൾക്ക് മുൻപായിരുന്നു ഈ സംഭവം. അപകടമരണമെന്ന രീതിയിലാണ് ദിശ സാലിയന്റെ മരണത്തിൽ പൊലീസ് ആദ്യം കേസെടുത്തിരുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ സംഭവം ആത്മഹത്യയാണെന്നും കണ്ടെത്തി. എന്നാൽ, മകളുടെ മരണം കൊലപാതകമാണെന്നും മകളെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതാണെന്നും ആരോപിച്ച് ദിശയുടെ പിതാവ് കഴിഞ്ഞവർഷം ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് ബോംബെ ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ദിശ സാലിയന്റെ മരണത്തിൽ ശിവസേന ഉദ്ധവ് വിഭാഗം നേതാവ് ആദിത്യ താക്കറെ, നടൻ ദിനോ മോറിയ തുടങ്ങിയവർക്ക് പങ്കുണ്ടെന്ന് പിതാവിന്റെ പരാതിയിൽ ആരോപിച്ചിരുന്നു. എന്നാൽ, സിബിഐ സംഘം മരണത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും ആരെയും ഇതുവരെ പ്രതിചേർത്തിട്ടില്ല.


