എംപിയും എസ്.പി നേതാവുമായ അമർ സിംഗ് അന്തരിച്ചു
സിംഗപ്പൂരിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.
ദില്ലി: സമാജ് വാദി പാട്ടിയുടെ നേതാവും മുൻരാജ്യസഭാ എംപിയുമായിരുന്ന അമർ സിംഗ് അന്തരിച്ചു. 64 വയസായിരുന്നു. നിലവിൽ രാജ്യസഭാ അംഗമാണ്. വൃക്കരോഗത്തെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. സിംഗപ്പൂരിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.
2013-ൽ കിഡ്നിയുടെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് ദുബായിൽ വച്ച് അമർസിംഗ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. കുറച്ചു മാസങ്ങൾക്ക് മുൻപ് അദ്ദേഹത്തിൻ്റെ ആരോഗ്യനില വീണ്ടും വഷളാവുകയും സിംഗപ്പൂരിൽ എത്തിച്ച് ചികിത്സ ആരംഭിക്കുകയും ചെയ്തു. പിന്നീട് വീണ്ടും വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് അദ്ദേഹം വിധേയനായി.
ഇതിനിടെ വയറിലെ മുറിവിൽ നിന്നും അണുബാധയുണ്ടാവുകയും ആരോഗ്യനില ഗുരുതരമാവുകയുമായിരുന്നു. സിംഗപ്പൂരിൽ നിന്നും അമർസിംഗിൻ്റെ മൃതദേഹം ദില്ലിയിൽ എത്തിക്കാനുള്ള നടപടികൾ കുടുംബം ആരംഭിച്ചിട്ടുണ്ട്.