ഗോറിൻറെ പ്രസ്താവനയിൽ കടുത്ത അതൃപ്തിയാണ് പാകിസ്ഥാൻ രേഖപ്പെടുത്തിയത്. യുഎസ് നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി പാകിസ്ഥാൻ പ്രതിഷേധം അറിയിച്ചു

ഡൽഹി:ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമെന്ന യു എസ് അംബാസഡറുടെ പ്രസ്താവന സ്വാഗതാർഹമെന്ന് സർക്കാർ വൃത്തങ്ങൾ. സെർജിയോ ഗോറിൻറെ പ്രസ്താവന യുഎസ് നയം മാറുന്നതിൻറെ സൂചനയെന്ന് ഇന്ത്യയുടെ വിലയിരുത്തൽ. അതേസമയം ഗോറിൻറെ പ്രസ്താവനയിൽ കടുത്ത അതൃപ്തിയാണ് പാകിസ്ഥാൻ രേഖപ്പെടുത്തിയത്. യുഎസ് നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി പാകിസ്ഥാൻ പ്രതിഷേധം അറിയിച്ചു. കശ്മീർ സന്ദർശിക്കുന്നതിൽ യുഎസ് പൗരൻമാർക്കുള്ള വിലക്ക് പുനപരിശോധിക്കുമെന്ന് സെർജിയോ ഗോർ വിശദമാക്കി. യുഎസ് അംബാസഡർ ഇന്ന് ലഡാക്ക് സന്ദർശിക്കും.

ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് യുഎസ് അംബാസഡർ സെർജിയോ ഗോർ ജമ്മു കശ്മീർ ഇന്ത്യയുടെ സുപ്രധാന ഭാഗമാണെന്ന് പ്രതികരിച്ചത്. ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം ജമ്മു കശ്മീർ സന്ദർശിക്കുന്ന ആദ്യ യുഎസ് അംബാസഡറാണ് സെർജിയോ ഗോർ. 15ലധികം വർഷങ്ങൾക്ക് ശേഷമാണ് യുഎസ് അംബാസഡറും ജമ്മു കശ്മീർ മുഖ്യമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച നടന്നത്. 2011ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഒമർ അബ്ദുള്ളയും യുഎസ് അംബാസഡർ തിമോത്തി റോയ്മറും തമ്മിലാണ് ഒടുവിലത്തെ കൂടിക്കാഴ്ച്ച നടന്നത്. 2018ൽ യുഎസ് അംബാസഡറായിരുന്ന കെന്നത്ത് ജസ്റ്റർ കശ്മീർ സന്ദർശിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം