പാകിസ്ഥാൻ തടവിലായിരുന്ന സമയത്ത് നേരിട്ട ദുരിതങ്ങൾ ബിഎസ്എഫ് ജവാൻ പൂർണം കുമാർ ഷാ തുറന്ന് പറഞ്ഞു. തടവിന് ശേഷം മോചിതനായ അദ്ദേഹം ഭാര്യയുമായി ഫോണിൽ സംസാരിച്ചപ്പോഴാണ് ദുരിതങ്ങൾ പങ്കുവെച്ചത്.

റിഷ്റ: പാകിസ്ഥാൻ തടവിലായിരുന്ന സമയത്ത് നേരിട്ട ദുരിതങ്ങൾ തുറന്ന് പറഞ്ഞ് ബിഎസ്എഫ് ജവാൻ പൂർണം കുമാർ ഷാ. 21 ദിവസത്തിനു ശേഷമാണ് ജവാനെ പാകിസ്ഥാൻ മോചിപ്പിച്ചത്. പൂർണം കുമാർ ഷായ്ക്ക് ഉറക്കം നിഷേധിക്കുകയും അന്താരാഷ്ട്ര അതിർത്തിയിൽ ബിഎസ്എഫ് ജവാന്മാരുടെയും ഉദ്യോഗസ്ഥരുടെയും വിന്യാസത്തെക്കുറിച്ച് മിക്കവാറും എല്ലാ രാത്രിയും ചോദ്യം ചെയ്യുകയും ചെയ്തു. മൂന്നാഴ്ചത്തെ തടവിന് ശേഷം മോചിതനായ അദ്ദേഹം ബുധനാഴ്ച ഭാര്യ രജനിയുമായി ഫോണിൽ സംസാരിച്ചപ്പോഴാണ് തന്‍റെ ദുരിതങ്ങൾ പങ്കുവെച്ചത്. ഏപ്രിൽ 23ന് പഞ്ചാബിലെ ഫിറോസ്പൂർ സെക്ടറിലെ അതിർത്തിയിൽ ഡ്യൂട്ടിക്കിടെയാണ് ഷാ അറിയാതെ പാകിസ്ഥാൻ അതിർത്തി കടന്നുപോയത്. ഇത് കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണം നടന്നതിന് തൊട്ടടുത്ത ദിവസമായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

അദ്ദേഹം രാജ്യത്തെ സേവിക്കുന്നത് തുടരുമെന്നതിൽ സംശയമില്ല എന്ന് ഭാര്യയായ രജനി പറഞ്ഞു. 17 വർഷമായി അദ്ദേഹം അത് ചെയ്യുന്നു. അദ്ദേഹം അത് ചെയ്യുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. അദ്ദേഹം വീണ്ടും ഡ്യൂട്ടിക്ക് പ്രവേശിക്കുമെന്നും രജനി പറഞ്ഞു. തന്നെ ശാരീരികമായി പീഡിപ്പിച്ചിട്ടില്ലെങ്കിലും എല്ലാ രാത്രിയും ചോദ്യം ചെയ്തതിനാൽ മാനസികമായി തളർന്നതായി അദ്ദേഹം ഭാര്യയോട് പറഞ്ഞു. അതിർത്തി കാക്കുന്ന ഒരു അർദ്ധസൈനിക ജവാനായിട്ടല്ല, ചാരനായിട്ടാണ് അദ്ദേഹത്തെ പരിഗണിച്ചതെന്ന് തോന്നിയതായി രജനി പറഞ്ഞു. തടവിൽ കഴിഞ്ഞിരുന്ന സമയത്ത് അദ്ദേഹത്തെ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലേക്ക് മാറ്റി. അതിലൊന്ന് വിമാനത്താവളത്തിന് അടുത്താണെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ വിമാനങ്ങളുടെ ശബ്‍ദം കേട്ടിരുന്നു.

അദ്ദേഹത്തിന് കൃത്യമായി ഭക്ഷണം നൽകി. പക്ഷേ പല്ല് തേക്കാൻ അനുവദിച്ചില്ല. സംസാരിച്ചപ്പോൾ അദ്ദേഹം വളരെ ക്ഷീണിതനാണെന്നും ഉറക്കം നഷ്ടപ്പെട്ടുവെന്നും മനസിലായതായി രജനി പറഞ്ഞു. പൂര്‍ണം കുമാറിന് ഉടൻ വീട്ടിലെത്താൻ അവധി ലഭിച്ചില്ലെങ്കിൽ പത്താൻകോട്ടിൽ പോയി അദ്ദേഹത്തെ കാണാൻ കുടുംബം ഉദ്ദേശിക്കുന്നുണ്ട്.ബുധനാഴ്ച വൈകുന്നേരം അട്ടാരി-വാഗാ അതിർത്തി വഴി പൂര്‍ണം കുമാര്‍ ഇന്ത്യയിൽ തിരിച്ചെത്തി. അതിനുശേഷം അദ്ദേഹത്തിന് വൈദ്യപരിശോധന നടത്തുകയും പാകിസ്ഥാനിലെ കാര്യങ്ങൾ വിശദമായി ചോദിച്ച് അറിയുകയും ചെയ്തു.