'സനാതന സെന്‍സര്‍ ബോര്‍ഡ് വേണം, വഖഫ് ബോര്‍ഡ് ആക്ട് പിന്‍വലിക്കണം'; ആവശ്യവുമായി സന്യാസിമാരുടെ സംഘടന
പ്രഭാസ് നായകനായി എത്തുന്ന 'ആദിപുരുഷ്' എന്ന സിനിമയെ ചൊല്ലി വലിയ വിവാദങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് സന്യാസിമാരുടെ സംഘടന സനാതന സെൻസർ ബോർഡ് രൂപീകരിക്കണമെന്ന് ആവശ്യം ഉയര്‍ത്തിയിട്ടുള്ളത്.
ദില്ലി: സെൻസർ ബോർഡിനെതിരെ പ്രമേയവുമായി സന്യാസിമാരുടെ സംഘടന രംഗത്ത്. സനാതന സെൻസർ ബോർഡ് രൂപീകരിക്കണമെന്നാണ് പ്രമേയത്തിലെ സുപ്രധാന ആവശ്യം. അഖില ഭാരതീയ സന്ത് സമിതിയാണ് സെൻസർ ബോർഡിനെതിരെ രംഗത്ത് വന്നിട്ടുള്ളത്. സനാതന സെൻസർ ബോർഡ് രൂപീകരിക്കണമെന്നത് കൂടാതെ കാശി ഗ്യാൻവാപി മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമിയും തിരിച്ചു പിടിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നുണ്ട്.
വിശ്വഹിന്ദു പരിഷത്ത് നിയന്ത്രണത്തിലുള്ള സംഘടനയായ അഖില ഭാരതീയ സന്ത് സമിതിയുടെ ദില്ലിയില്‍ നടന്ന യോഗത്തിലാണ് പ്രമേയം പാസാക്കിയത്. പ്രഭാസ് നായകനായി എത്തുന്ന 'ആദിപുരുഷ്' എന്ന സിനിമയെ ചൊല്ലി വലിയ വിവാദങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് സന്യാസിമാരുടെ സംഘടന സനാതന സെൻസർ ബോർഡ് രൂപീകരിക്കണമെന്ന് ആവശ്യം ഉയര്‍ത്തിയിട്ടുള്ളത്. സർക്കാരിന്‍റെ സെൻസർ ബോർഡിനെയും അതിന്റെ തലവൻ പ്രസൂൺ ജോഷിയെയും കൊണ്ട് ഒരു ഫലവുമില്ലെന്ന് അഖില ഭാരതീയ സന്ത് സമിതിയുടെ ജനറൽ സെക്രട്ടറി ജിതേന്ദ്രാനന്ദ് മഹാരാജ് തുറന്നടിച്ചു.
വഖഫ് ബോർഡ് നിയമം അടുത്ത പാർലമെന്‍റ് സമ്മേളനത്തിൽ പിൻവലിക്കണമെന്നും ഇത് ക്ഷേത്രഭൂമി കൈയടക്കാനുള്ള വലിയ ഗൂഢാലോചനയാണെന്നുമാണ് സമിതിയുടെ വാദം. സമത്വ നിയമം നിലവിൽ വരുമ്പോൾ സമൂഹത്തെ ഭൂരിപക്ഷവും ന്യൂനപക്ഷവും എന്ന നിലയില്‍ വേർതിരിക്കരുതെന്ന് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.
അതേസമയം, പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിച്ച് സംസാരിച്ച മുന്‍ ബിജെപി വക്താവ് നുപുര്‍ ശര്‍മ്മയെ പിന്തുണയ്ക്കാനാണ് സമിതിയുടെ തീരുമാനം. നൂപുർ ശർമ്മയ്‌ക്കെതിരെ 57 രാജ്യങ്ങളെ ഒന്നിപ്പിക്കാൻ കഴിയുമെങ്കിൽ, സനാതന ധർമ്മത്തിന് നേരെ എന്തെങ്കിലും ആക്രമണം ഉണ്ടായാൽ ഒന്നിക്കണമെന്ന് ഒരു സന്യാസി പറഞ്ഞു. ന്യൂനപക്ഷ മന്ത്രാലയവും നിർത്തണമെന്നും അഖില ഭാരതീയ സന്ത് സമിതി ആവശ്യപ്പെട്ടു.
ന്യൂനപക്ഷകാര്യ മന്ത്രാലയം അവസാനിപ്പിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍