നാട്ടുകാരാണ് കുപ്പിയില്‍ ഭ്രൂണങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. 

ബെംഗളൂരു: കര്‍ണാടകയില്‍ അഞ്ചുമാസം പ്രായമായ ഏഴ് ഭ്രൂണങ്ങള്‍ കുപ്പികളിലാക്കി ഓവുചാലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ബെലഗാവിയിലെ മുദലഗി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഓവുചാലിലാണ് ജാര്‍ പോലുള്ള കുപ്പികളില്‍ ഭ്രൂണങ്ങള്‍ കണ്ടെത്തിയത്. ഭ്രൂണങ്ങള്‍ അടങ്ങിയ ഏഴ് കുപ്പികളാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഈ കുപ്പികള്‍ക്ക് സമീപം സര്‍ജിക്കല്‍ കയ്യുറകളും ഒഴിഞ്ഞ മരുന്ന് കുപ്പികളുമുണ്ടായിരുന്നു. നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഭ്രൂണങ്ങള്‍ എല്ലാം ശ്രീ വെങ്കിടേശ്വര മറ്റേര്‍ണിറ്റി ഹോസ്പിറ്റല്‍ ആന്‍ഡ് ക്ലിനിക്കിലേതാണെന്ന് കണ്ടെത്തി. തുടര്‍ച്ചയായ ഗര്‍ഭഛിത്രങ്ങള്‍ ആശുപത്രിയില്‍ നടത്തിയിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. 

എന്നാല്‍ ശര്‍ഭഛിദ്രം നടത്തിയതല്ലെന്നാണ് ആശുപത്രിയുടെ നിലപാട്. വളര്‍ച്ചയില്ലാതെ മരണപ്പെട്ട ഭ്രൂണങ്ങളാണെന്നും ഗവേഷണത്തിനായി സൂക്ഷിക്കുകയായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പാണ് ആശുപത്രി ലാബിന്‍റെ പ്രവര്‍ത്തനം പുതിയൊരു കെട്ടിടത്തിലേക്ക് മാറ്റിയത്. പഴയ സാധനങ്ങള്‍ മാറ്റുന്നതിനിടെ ജീവനക്കാര്‍ അബദ്ധത്തില്‍ ഉപേക്ഷിച്ചതാകാമെന്നാണ് വിശദീകരണം. ഡോക്ടര്‍മാരെ ചോദ്യം ചെയ്തതിന് പിന്നാലെ ചികിത്സാരേഖകള്‍ പിടിച്ചെടുത്തു. ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശപ്രകാരം ആശുപത്രി തല്‍ക്കാലത്തേക്ക് അടച്ചുപൂട്ടി. കര്‍ശനമായ നടപടിയുണ്ടാകുമെന്ന് കര്‍ണാടക ആരോഗ്യമന്ത്രി വ്യക്തമാക്കി. ബെലഗാവി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

പിണങ്ങിക്കഴിയുന്ന ഭാര്യയു‌ടെയും മക്കളുടെയുമടുത്ത് സ്നേഹം നടിച്ചെത്തി തീകൊളുത്തി കൊല്ലാൻ ശ്രമം; യുവാവ് പിടിയിൽ

 ഭാര്യയെയും പെൺകുട്ടികളെ‌യും പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചെന്ന കേസിൽ കേസിൽ കട്ടപ്പന സ്വദേശി വിജേന്ദ്രനെ (45) ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ ആറുമണിക്കാണ് ഇയാൾ ഭാര്യയെയും മക്കളെയും കൊല്ലാൻ ശ്രമിച്ചത്. ആർപ്പൂക്കര കോലേട്ടമ്പലം ഭാഗത്താണു സംഭവം. വിജേന്ദ്രന്റെ ഭാര്യ ലക്ഷ്മിയും (40) പതിനഞ്ചും പതിമൂന്നും വയസ്സുള്ള പെൺമക്കളുമാണ് രക്ഷപ്പെട്ടത്. ഭാര്യയും പെൺമക്കളും വിജേന്ദ്രനോട് പിണങ്ങി കോലേട്ടമ്പലത്ത് വാടകയ്ക്ക് താമസിക്കുകയാണ്.

കഴിഞ്ഞ ദിവസം സൗഹൃദം നടിച്ചെത്തിയ വിജേന്ദ്രൻ എല്ലാവർക്കും നേരെ പെട്രോൾ ഒഴിക്കുകയായിരുന്നു.. അപകടം മനസ്സിലാക്കിയ മൂവരും അടുക്കളവഴി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. അഞ്ച് ലീറ്ററിന്റെ കന്നാസിലാണ് ഇയാൾ പെട്രോൾ കൊണ്ടുവന്നതെന്നും അവസരോചിതമായി ഇവർ പെരുമാറിയതിനാൽ വലിയ അപകടം ഒഴിവായിയെന്നും പൊലീസ് പറഞ്ഞു