ശ്മശാനത്തിൽ നിന്ന് മൃതദേഹങ്ങളിലെ വസ്ത്രം മോഷ്ടിച്ച് വിൽക്കുന്ന സംഘം യുപിയിൽ പിടിയിൽ
പ്രതികളിൽ നിന്ന് 520 ബെഡ്ഷീറ്റുകൾ, 127 കുർത്തകൾ, 52 വെള്ള സാരികൾ, മറ്റ് വസ്ത്രങ്ങൾ എന്നിവ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
ലക്നൗ: ഉത്തർപ്രദേശിലെ ബാഘ്പത്തിലെ ശ്മശാനത്തിൽ നിന്ന് മൃതദേഹങ്ങളിലെ വസ്ത്രം മോഷ്ടിച്ച ഏഴ് പേർ പിടിയിൽ. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം അനിയന്ത്രിതമായി കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് യുപിയിൽ നിന്ന് ഇത്തരമൊരു വാർത്ത പുറത്തുവരുന്നത്.
മൃതദേഹം പൊതിഞ്ഞു വയ്ക്കുന്ന ബെഡ്ഷീറ്റ്, സാരി അടക്കമുള്ള തുണികളാണ് മോഷ്ടിച്ചത്. പ്രതികളിൽ നിന്ന് 520 ബെഡ്ഷീറ്റുകൾ, 127 കുർത്തകൾ, 52 വെള്ള സാരികൾ, മറ്റ് വസ്ത്രങ്ങൾ എന്നിവ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
ഇവ കഴുകി, ഉണക്കി, ഇസ്തിരിയിട്ട് ഗ്വാളിയോർ കമ്പനിയുടെ പേരിൽ വീണ്ടും വിൽക്കുകയാണ് ഇവർ ചെയ്യുന്നത്. ഒരു ദിവസത്തെ മോഷണത്തിന് ഇവർക്ക് ചില കട ഉടമകൾ നൽകുന്നത് 300 രൂപയാണ്. ഇത്തരത്തിൽ ഇവരെ ഉപയോഗിക്കുന്ന കട ഉടമകളെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.