ജിഡിപി 'മരിച്ചു'; പൂക്കളർപ്പിച്ച് 'അനുശോചന യോഗം' നടത്തി ആഗ്രയിലെ പ്രാദേശിക കോൺഗ്രസ് നേതാക്കൾ
2020-21 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ തന്നെ 23.9 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഈ വിഷയത്തെച്ചൊല്ലി കോൺഗ്രസ് പാർട്ടി നിരന്തരമായി ബിജെപിയെ വിമർശിച്ചു കൊണ്ടിരിക്കുകയാണ്.
ആഗ്ര: രാജ്യത്ത് ജിഡിപി തകർച്ചയിൽ അനുശോചന യോഗം സംഘടിപ്പിച്ച് ആഗ്രയിലെ പ്രാദേശിക കോൺഗ്രസ് നേതാക്കൾ. ബിജെപിയെ പരിഹസിച്ചാണ് ഇവര് അനുശോചന യോഗം സംഘടിപ്പിച്ചത്. രാജ്യത്തെ മരിച്ച ജിഡിപിക്ക് വേണ്ടി അനുശോചന യോഗം നടത്തിയതായി ആഗ്രയിലെ കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. 2020-21 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ തന്നെ 23.9 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഈ വിഷയത്തെച്ചൊല്ലി കോൺഗ്രസ് പാർട്ടി നിരന്തരമായി ബിജെപിയെ വിമർശിച്ചു കൊണ്ടിരിക്കുകയാണ്. പ്രധാനപ്പെട്ട മറ്റ് സമ്പദ് വ്യവസ്ഥകളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ താഴ്ന്ന നിലയാണിത്.
നരേന്ദ്രമോദി സർക്കാരിന് കീഴിൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തകർച്ചയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്നും സർക്കാർ ഇത് അവഗണിക്കുകയാണെന്നും പ്രാദേശിക കോൺഗ്രസ് നേതാവ് രാം ടണ്ടൻ പറഞ്ഞു. ഒരു മനുഷ്യൻ മരിക്കുമ്പോൾ അനുശോചനം അർപ്പിക്കുന്നത് പോലെയാണ് ജിഡിപിയുടെ തകർച്ചയിൽ അനുശോചനയോഗം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. മോദി സർക്കാരിന്റെ തെറ്റായ നയം കാരണമാണിതെന്നും ടണ്ടൻ പറഞ്ഞു.
നിരവധി കോൺഗ്രസ് പ്രവർത്തകർ ജിഡിപിയുടെ പോസ്റ്ററിന് മുന്നിൽ അനുശോചനം അറിയിക്കുകയും പൂക്കൾ അർപ്പിക്കുകയും ചെയ്തു. രണ്ട് മിനിറ്റ് നേരം നിശ്ശബ്ദത ആചരിക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജിഡിപി നിരക്ക് കുറയുന്നുണ്ടായിരുന്നെങ്കിലും മോദി സർക്കാർ അത് ശ്രദ്ധിച്ചില്ല. 2016-2017 കാലഘട്ടത്തിൽ വളരെ ആരോഗ്യകരമായ വളർച്ചയാണ് ഉണ്ടായിരുന്നത്. ജിഡിപിയെ ആരോ 'കൊന്നുകളഞ്ഞതാ'യിട്ടാണ് അനുഭവപ്പെടുന്നതെന്നും ടണ്ടൻ പറഞ്ഞു.
കഴിഞ്ഞ വർഷം മുതൽ ജിഡിപിയുടെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയായിരുന്നു എന്ന് കോൺഗ്രസ് സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം ഷബീർ അബ്ബാസ് പറഞ്ഞു. 2016 ൽ നവംബറിൽ ഇത്നി ഹൃദയാഘാതം സംഭവിച്ചു. 2017ൽ അതിന്റെ അവസ്ഥ ഗുരുതരമായി. 2018 ഒക്ടോബറോടെ ജിഡിപി വളർച്ച ശരിക്കും നിർണ്ണായകമായി എന്നും അബ്ബാസ് പറഞ്ഞു. 2020 മാർച്ചിൽ ഐസിയുവിലായി, കോമ സ്റ്റേജിലായി. വളരെക്കാലം കോമയിൽ തുടർന്നതിന് ശേഷം ജിഡിപി മരിച്ചു. ജിഡിപി കുറയുന്നത് മോദി സർക്കാർ യഥാസമയം ശ്രദ്ധിച്ചിരുന്നെങ്കിൽ രാജ്യം ലോകത്തിന് മുന്നിൽ മുഖം നഷ്ടപ്പെട്ട് നിൽക്കില്ലായിരുന്നു എന്ന് കോൺഗ്രസ് നേതാവ് മുതിർന്ന കോൺഗ്രസ് നേതാവ് ഷെരീഫ് കേൽ പറഞ്ഞു.