രാജ്യത്തെ 59 താപവൈദ്യുത നിലയങ്ങളിൽ ഗുരുതരമായ കൽക്കരി ക്ഷാമം നേരിടുന്നതായി റിപ്പോർട്ട്. താപനില ഉയർന്നതോടെ വൈദ്യുതി ഉപയോഗം കുത്തനെ വർധിച്ചതും പ്രതിസന്ധി രൂക്ഷമാക്കുന്നു. ഇതിനിടെ കേരളത്തിലും വൈദ്യുതി ഉപഭോഗം ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി.
ദില്ലി: രാജ്യത്തെ മൂന്നിലൊന്ന് കൽക്കരി നിലയങ്ങളിലും താപവൈദ്യുതി ഉൽപ്പാദനത്തിന് ആവശ്യമായ കൽക്കരി സ്റ്റോക്ക് കുറവെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേർസ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. രാജ്യത്തെ 59 താപവൈദ്യുത നിലയങ്ങളിൽ ഗുരുതര കൽക്കരി ക്ഷാമം നേരിടുന്നുവെന്നാണ് റിപ്പോർട്ട് പറയുന്നത്. ഓഗസ്റ്റ് അവസാനം 45 നിലയങ്ങളിലായിരുന്നു ക്ഷാമം നേരിട്ടിരുന്നതെങ്കിൽ ഇപ്പോവിത് 59 ആയി ഉയർന്നു. ചില നിലയങ്ങളിൽ മൂന്ന് ദിവസത്തേക്കുള്ള കൽക്കരി പോലും സ്റ്റോക്കില്ല. അന്തരീക്ഷ താപനില ഉയരുകയും ചെയ്‌തതോടെ രാജ്യത്തെമ്പാടും വൈദ്യുതി ഉപയോഗം കുത്തനെ ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ താപവൈദ്യുത നിലയങ്ങളിലേക്ക് കൽക്കരി എത്തിക്കാൻ കൂടുതൽ ട്രെയിനുകൾ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ടെന്നും റോയിട്ടേർസ് വ്യക്തമാക്കുന്നു.
ഇതിനിടെ സംസ്ഥാനത്ത് ഇന്നലെ വൈദ്യുതി ഉപയോഗം കുത്തനെ ഉയർന്നു. 96.40 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉപഭോഗം ചെയ്യപ്പെട്ടത്. ഇത് ഈ മാസത്തെ ഏറ്റവും ഉയർന്ന ഉപഭോഗമാണെന്ന് കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നു. ഇന്നലെ മാത്രം 680 മെഗാവാട്ടിന് മുകളിൽ വൈദ്യുതി കുറഞ്ഞു. ആകെ ആവശ്യകത 5400 മെഗാവാട്ട് വരെ ഉയർന്നു. ഏറ്റവും ഉയർന്ന ഉപഭോഗം രേഖപ്പെടുത്തിയത് രാത്രി പത്തേ കാലിനായിരുന്നു. ഗ്രിഡ് ഫ്രീക്വൻസി കുറഞ്ഞതിനാൽ റീജിയണൽ ലോഡ് ഡെസ്‌പാച്ച് സെൻ്റർ ഇടപെട്ടുവെന്നും കെഎസ്ഇബി അറിയിപ്പിൽ പറയുന്നു.


