ബലാത്സംഗം കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 375 പ്രകാരം സമ്മതമില്ലാതെ ബലം പ്രയോഗിച്ച് ഭർത്താവ് ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ അത് ബലാത്സംഗക്കുറ്റമായി കണക്കാകാനാകില്ല.
ദില്ലി: വിവാഹ ബന്ധത്തിലെ ലൈംഗിക പീഡനം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജികളിൽ ദില്ലി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വിധി പറയും. ഉച്ചയ്ക്ക് 2.15 നാണ് വിധി പ്രസ്താവം നടക്കുക. ബലാത്സംഗം കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 375 പ്രകാരം സമ്മതമില്ലാതെ ബലം പ്രയോഗിച്ച് ഭർത്താവ് ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ അത് ബലാത്സംഗക്കുറ്റമായി കണക്കാകാനാകില്ല.
ഭർത്താവിന് ലഭിക്കുന്ന ഈ നിയമപരിരക്ഷ റദ്ദാക്കണമെന്നതാണ് ഹർജിക്കാരുടെ ആവശ്യം. വിഷയത്തിലെ സാമൂഹിക ആഘാതം കണക്കിലെടുത്ത് സംസ്ഥാന സർക്കാരുകളുമായും മറ്റ് തൽപര കക്ഷികളുമായും കൂടിയാലോചിച്ച് മാത്രമേ വിഷയത്തിൽ തീരുമാനം എടുക്കാവൂ എന്നും അതിനായി ഹർജികളിൽ വാദം കേൾക്കുന്നത് മാറ്റിവയ്ക്കണമെന്നുമായിരുന്നു കേന്ദ്ര സർക്കാറിൻ്റെ ആവശ്യം. ഈ നിർദ്ദേശം തള്ളിയാണ് ഹർജികളിൽ കോടതി വാദം കേട്ടത്.
ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ സംസ്ഥാനത്തിന് കഴിയില്ല: സുപ്രീം കോടതിയുടെ സുപ്രധാന വിധി
ദില്ലി: ബാങ്ക് ഇതര സാമ്പത്തിക സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ കേരള സർക്കാരിന് കഴിയില്ലെന്ന് സുപ്രീം കോടതി വിധി. ഇവ നിലവിൽ റിസർവ് ബാങ്ക് നിയന്ത്രണത്തിലായതിനാലാണ് സുപ്രീം കോടതി ഇത്തരത്തിൽ നിലപാട് എടുത്തത്. ഇതോടെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക് കേരളത്തിലെ മണി ലെന്റേർസ് ആക്ട് ബാധകമാകില്ല.
റിസർവ് ബാങ്ക് നിയമ ഭേദഗതി പ്രകാരം രജിസ്റ്റർ ചെയ്ത ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക് സംസ്ഥാന നിയമം ബാധകമാകില്ലെന്നും കോടതി വ്യക്തമാക്കി. സംസ്ഥാന നിയമം ബാധകമാകുമെന്ന ഹൈക്കോടതി വിധിക്കെതിരായ അപ്പീലിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി. മണപ്പുറം ഫിനാൻസ്, മൂത്തൂറ്റ്, നെടുംമ്പള്ളി ഫിനാൻസ് അടക്കം 17 സ്ഥാപനങ്ങൾ നൽകിയ ഹർജിയിലാണ് കോടതി വിധി.
