രണ്ട് എൽപിജി ടാങ്കറുകളാണ് ഒരേസമയം ടോൾബൂത്തിലേക്കെത്തിയത്. ഇതിൽ ഒരു ടാങ്കറാണ് നിയന്ത്രണംവിട്ട് ടോൾബൂത്തിന് സമീപത്തെ ഡിവൈഡറുകളിലേക്ക് ഇടിച്ചുകയറിയത്. ടാങ്കർ ഇടിച്ചതിന് പിന്നാലെയുണ്ടായ തീപ്പിടിത്തത്തിൽ നാലുപേരാണ് മരിച്ചത്.
ലഖ്നൗ: ഉത്തർപ്രദേശിൽ കഴിഞ്ഞയാഴ്ചയുണ്ടായ എൽപിജി ടാങ്കർ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. നിയന്ത്രണംവിട്ട ടാങ്കർ ടോൾബൂത്തിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ടാങ്കർ ഇടിച്ചതിന് പിന്നാലെയുണ്ടായ തീപ്പിടിത്തത്തിൽ നാലുപേരാണ് മരിച്ചത്.
ജൂൺ 26-ന് രാവിലെ 6.40-ന് കൗശാംബിയിലെ ടോൾ ബൂത്തിലായിരുന്നു അപകടം. രണ്ട് എൽപിജി ടാങ്കറുകളാണ് ഒരേസമയം ടോൾബൂത്തിലേക്കെത്തിയത്. ഇതിൽ ഒരു ടാങ്കറാണ് നിയന്ത്രണംവിട്ട് ടോൾബൂത്തിന് സമീപത്തെ ഡിവൈഡറുകളിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിന് പിന്നാലെ ടാങ്കറിൽനിന്ന് പാചകവാതകം ചോരുകയും വലിയ സ്ഫോടനശബ്ദത്തോടെ തീ ആളിപ്പടരുകയുമായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ പ്രദേശത്ത് വൻ തീഗോളമുയർന്നു. കിലോമീറ്ററുകളോളം കനത്ത പുകയും പടർന്നു. ഏകദേശം രണ്ടുകിലോമീറ്റർ അകലെനിന്ന് വരെ തീഗോളം കണ്ടിരുന്നതായാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
അപകടത്തിൽപ്പെട്ട ടാങ്കറിന്റെ ഡ്രൈവർ ധർമേന്ദ്ര ദുബെ, ടോൾപ്ലാസ ജീവനക്കാരൻ അലോക് എന്നിവർ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചിരുന്നു. ടോൾപ്ലാസയിലുണ്ടായിരുന്ന ഒട്ടേറെ ജീവനക്കാർക്കും ഗുരുതരമായി പൊള്ളലേറ്റു. ഇവരിൽ രണ്ടുപേർ ചികിത്സയിലിരിക്കെ മരിച്ചു.


