കുട്ടിക്കാലത്ത് താൻ നേരിട്ട ലൈംഗികാതിക്രമങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് ദില്ലി വനിതാ കമ്മീഷൻ (ഡിസിഡബ്ല്യു) അധ്യക്ഷ സ്വാതി മലിവാൾ.
ദില്ലി: കുട്ടിക്കാലത്ത് താൻ നേരിട്ട ലൈംഗികാതിക്രമങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് ദില്ലി വനിതാ കമ്മീഷൻ (ഡിസിഡബ്ല്യു) അധ്യക്ഷ സ്വാതി മലിവാൾ. ദേശീയ വനിത കമ്മീഷൻ അംഗവും നടിയുമായ ഖുശ്ബുവിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് സ്വാതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. താൻ കുട്ടിയായിരുന്നപ്പോൾ തന്നെ പിതാവ് ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി അവര്‍ വെളിപ്പെടുത്തി. 'അദ്ദേഹം എന്നെ മർദിക്കാറുണ്ടായിരുന്നു, പേടിച്ച് ഞാൻ കട്ടിലിനടിയിൽ ഒളിച്ചിരിക്കാറുണ്ടായിരുന്നു'- സ്വാതി പറഞ്ഞു.
'ചെറുപ്പത്തിൽ എന്റെ സ്വന്തം പിതാവ് എന്നെ ലൈംഗികമായി പീഡിപ്പിക്കുമായിരുന്നു, അദ്ദേഹം എന്നെ ഒരുപാട് മർദ്ദിച്ചിട്ടുണ്ട്. അദ്ദേഹം വീട്ടിലേക്ക് വരുന്നത് എന്നെ ഭയപ്പെടുത്തിയിരുന്നു, പലപ്പോഴും കട്ടിലിനടിയിൽ ഞാൻ ഒളിച്ചു. ഇത്തരത്തിൽ കുട്ടികളെ ചൂഷണം ചെയ്യുന്ന പുരുഷൻമാരെ എങ്ങനെ പാഠം പഠിപ്പിക്കാമെന്ന് ഞാൻ എല്ലാ രാത്രികളിലും ആലോചിക്കുകയും പദ്ധതിയിടുകയും ചെയ്യാറുണ്ടായിരുന്നു.
മുടിയിൽ പിടിച്ച് ചുമരിൽ തല ഇടിപ്പിക്കാറുണ്ടായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയിൽ നിന്ന് രക്തം വരും. ഇത്തരത്തിൽ ഒരുപാട് ക്രൂരതകൾ ഏൽക്കേണ്ടി വരുമ്പോൾ മറ്റുള്ളവരുടെ വേദനകൾ മനസിലാകുന്നവരായി അവര്‍ വളരും. ഇത്തരം വ്യവസ്ഥിതികളെ ഇളക്കിമറിക്കാൻ പോന്ന ഒരു തീ അവര്‍ക്കുള്ളിൽ ഉരുത്തിരിയുമെന്നും അവര്‍ പറഞ്ഞു. നാലാം ക്സാസിൽ പഠിക്കുന്നതുവരെ പിതാവിനൊപ്പമാണ് താമസിച്ചിരുന്നത്. അപ്പോൾ പലതവണ ഈ പീഡനം നടന്നിരുന്നു. എട്ടാം വയസിൽ പിതാവ് പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തിയ ഖുശ്ബുവിന്റെ അനുഭവം കേട്ടു, അതും കഠിനമായ അനുഭവമാണ്- അവര്‍ കൂട്ടിച്ചേര്‍ത്തു.
Read more: 'ആ വെളിപ്പെടുത്തലില്‍ ഒരു നാണക്കേടും തോന്നുന്നില്ല': തന്‍റെ പ്രസ്താവനയില്‍ ഉറച്ച് നിന്ന് ഖുശ്ബു
എട്ടാം വയസ്സിൽ അച്ഛൻ തന്നെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്നായിരുന്നു നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു സുന്ദർ പറഞ്ഞത്. ബർഖ ദത്തിന്റെ വീ ദ വുമൺ ഇവന്റിൽ ആയിരുന്നു ഖുശ്ബുവിന്റെ വെളിപ്പെടുത്തൽ. ഇക്കാര്യത്തിൽ അമ്മ തന്നെ വിശ്വസിച്ചേക്കില്ലെന്ന് ഭയന്നിരുന്നുവെന്നും ഖുശ്ബു പറഞ്ഞു.
''ഒരു കുട്ടി പീഡിപ്പിക്കപ്പെടുമ്പോൾ അത് പെൺകുട്ടിയായാലും ആൺകുട്ടിയായലും അവരുടെ ജീവിതത്തിലാണ് മുറിവേൽപ്പിക്കുന്നത്. എന്റെ അമ്മ ഏറ്റവും മോശമായ ദാമ്പത്യത്തിലൂടെയാണ് കടന്നുപോയത്. ഭാര്യയെ തല്ലുന്നതും മക്കളെ തല്ലുന്നതും ഏക മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും തന്റെ ജന്മാവകാശമാണെന്ന് കരുതിയിരുന്ന ഒരാളായിരുന്നു അച്ഛൻ.എട്ടാമത്തെ വയസിലാണ് അച്ഛൻ എന്നെ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചത്. 15 വയസ്സുള്ളപ്പോഴാണ് അച്ഛനെതിരെ സംസാരിക്കാൻ എനിക്ക് ധൈര്യമുണ്ടായത്. മറ്റ് കുടുംബാംഗങ്ങൾ കൂടി ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ഭയം നിലനിൽക്കുമ്പോൾ ആിരുന്നു അങ്ങനെ ഒരു നിലപാട് എടുത്തത്', എന്നുമായിരുന്നു ഖുശ്ബു പറഞ്ഞത്.
