വെറുപ്പിന്‍റെ കമ്പോളമടപ്പിക്കാൻ അയാൾ നടന്നത് 51 മണ്ഡലങ്ങളിൽ, റാലികൾ 22! അവിടെ സംഭവിച്ചത് വിവരിച്ച് ഷാഫി
കർണാടകയിൽ രാഹുൽ സ്നേഹത്തിന്‍റെ കട തുറന്നിരിക്കുകയാണെന്നും സംഘപരിവാറിന്‍റെ വെറുപ്പിന്‍റെ രാഷ്ട്രീയത്തിനെതിരെ പോരാടുവാൻ ഇന്ത്യയിൽ ഏറ്റവും യോഗ്യൻ അയാൾ തന്നെയാണെന്നും ഷാഫി
ബെംഗളുരു: കർണാടകയിലെ ഉജ്ജ്വല വിജയത്തിൽ രാഹുൽ ഗാന്ധിയുടെ പ്രവർത്തന മികവ് എടുത്തുകാട്ടി ഷാഫി പറമ്പിൽ എം എൽ എയുടെ കുറിപ്പ്. വെറുപ്പിന്‍റെ കമ്പോളമടപ്പിക്കുവാൻ കർണാടകയിൽ രാഹുൽ ഗാന്ധി നടന്ന് നീങ്ങിയത് 51 നിയോജക മണ്ഡലങ്ങളിലാണെന്നും പ്രചാരണ റാലികൾ നടത്തിയത് 22 മണ്ഡലങ്ങളിലാണെന്നും ഷാഫി ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടികാട്ടി. 51 ൽ 38 മണ്ഡലങ്ങളിലും കോൺഗ്രസ് വെന്നിക്കൊടി പാറിച്ചു. പ്രചാരണ റാലികൾ നടത്തിയ 22 മണ്ഡലങ്ങളിൽ 6 ലും കോൺഗ്രസ് സ്ഥാനാർഥികൾ ജയിച്ചുകയറിയെന്നും ഷാഫി വ്യക്തമാക്കി. കർണാടകയിൽ രാഹുൽ സ്നേഹത്തിന്‍റെ കട തുറന്നിരിക്കുകയാണെന്നും സംഘപരിവാറിന്‍റെ വെറുപ്പിന്‍റെ രാഷ്ട്രീയത്തിനെതിരെ പോരാടുവാൻ ഇന്ത്യയിൽ ഏറ്റവും യോഗ്യൻ അയാൾ തന്നെയാണെന്നും ഷാഫി ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടികാട്ടി.
ഷാഫിയുടെ കുറിപ്പ് പൂർണരൂപത്തിൽ
വെറുപ്പിന്‍റെ കമ്പോളമടപ്പിക്കുവാൻ അയാൾ നടന്ന് നീങ്ങിയ 51 നിയോജകമണ്ഡലങ്ങളിൽ 38ലും കോൺഗ്രസ് വിജയിക്കുന്നു.
അയാൾ പ്രചാരണ റാലികൾ നടത്തിയ 22 സീറ്റുകളിൽ 16 ലും കോൺഗ്രസ്സ് വെന്നിക്കൊടി പാറിക്കുന്നു.
കർണാടകയിൽ സ്നേഹത്തിന്‍റെ കട തുറന്നിരിക്കുന്നു.
സംഘപരിവാറിന്‍റെ വെറുപ്പിന്‍റെ രാഷ്ട്രീയത്തിനെതിരെ പോരാടുവാൻ ഇന്ത്യയിൽ ഏറ്റവും യോഗ്യൻ അയാൾ തന്നെ...
സുപ്രധാന വിജയത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ; രാഹുൽ ഗാന്ധിയെ അഭിനന്ദിച്ച് കമൽ ഹാസൻ
അതേസമയം കർണാടക തെരഞ്ഞെടുപ്പ് ഫലത്തിൽ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ച് കമൽ ഹാസനും രംഗത്തെത്തിയിരുന്നു. സുപ്രധാന വിജയത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളെന്ന് കമൽ ഹാസൻ പറഞ്ഞു. ഭിന്നിപ്പിനെ തള്ളിക്കളയാൻ കർണാടകയിലെ ജനങ്ങളിൽ വിശ്വാസമർപ്പിച്ചു. അവർ രാഹുലിൽ വിശ്വാസമർപ്പിച്ച് ഐക്യത്തോടെ പ്രതികരിച്ചു. വിജയത്തിന് മാത്രമല്ല, വിജയത്തിന്റെ രീതിക്കും അഭിനന്ദനങ്ങളെന്നും കമൽ ഹാസൻ പറഞ്ഞു. നേരത്തെ കർണാടക തെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടിയ കോൺഗ്രസിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തിയിരുന്നു. ട്വിറ്ററിലാണ് പ്രധാനമന്ത്രിയുടെ ആശംസാകുറിപ്പ്. ജനാഭിലാഷം നിറവേറ്റുന്നതിന് ആശംസകൾ. പിന്തുണച്ചവർക്ക് നന്ദി. ബിജെപി പ്രവർത്തകരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നു. വരും കാലങ്ങളിൽ കൂടുതൽ ഊർജസ്വലതയോടെ കർണ്ണാടകയെ സേവിക്കുമെന്നും മോദി ട്വീറ്റ് ചെയ്തു.