1991 ൽ പ്രധാനമന്ത്രിയാകാനുള്ള ക്ഷണം സോണിയാ ഗാന്ധി നിരസിച്ചു. രണ്ടാം യുപിഎ സർക്കാരിൻ്റെ കാലത്ത് മൻമോഹൻ സിംഗിൻ്റെ അനാരോഗ്യം മൂലം പ്രധാനമന്ത്രിയാകണമെന്ന അഭ്യർത്ഥന രാഹുൽ ഗാന്ധിയും നിരസിച്ചു.

ദില്ലി: ഗാന്ധി കുടുംബം അധികാരത്തിന്റെ പിന്നാലെ പോയിട്ടില്ലെന്ന് എംപിയും കോൺഗ്രസ് വക്താവുമായ ശക്തി സിംഗ് ഗോഹിൽ അഭിപ്രായപ്പെട്ടു. 1991 ൽ പ്രധാനമന്ത്രിയാകാനുള്ള ക്ഷണം സോണിയാ ഗാന്ധി നിരസിച്ചു. രണ്ടാം യുപിഎ സർക്കാരിൻ്റെ കാലത്ത് മൻമോഹൻ സിംഗിൻ്റെ അനാരോഗ്യം മൂലം പ്രധാനമന്ത്രിയാകണമെന്ന അഭ്യർത്ഥന രാഹുൽ ഗാന്ധിയും നിരസിച്ചു. മൻമോഹൻ സിംഗിനോട് തുടരാൻ രാഹുൽ ആവശ്യപ്പെടുകയായിരുന്നെന്നും ശക്തി സിംഗ് ഗോഹിൽ പറഞ്ഞു. 

കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ഗാന്ധികുടുംബത്തിന് പുറത്തുനിന്നൊരാൾ വരണമെന്ന രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും നിലപാടിനെ അനുകൂലിച്ചും പ്രതികൂലിച്ചും പാർട്ടിക്കുള്ളിൽ ചർച്ച സജീവമാകുന്നതിനിടെയാണ് ശക്തി സിംഗ് ഗോഹിലിന്റെ പ്രസ്താവന. ഗാന്ധി കുടുംബത്തിൽ നിന്നുള്ള ആരും പാർട്ടി അധ്യക്ഷനാകരുതെന്ന രാഹുലിന്റെ അഭിപ്രായത്തോട് പൂർണ്ണ യോജിപ്പാണെന്നാണ് പ്രിയങ്ക പറഞ്ഞത്. സോണിയഗാന്ധിക്ക് ശേഷം അധ്യക്ഷ സ്ഥാനത്ത് ആരെന്ന ചര്‍ച്ച പാര്‍ട്ടിയില്‍ സജീവമാകുമ്പോഴാണ് പ്രിയങ്ക ഗാന്ധി മനസ് തുറന്നത്. പാര്‍ട്ടിയില്‍ കഴിവുള്ള നിരവധി പേരുണ്ട്. ഗാന്ധി കുടുംബാഗം തന്നെ അധ്യക്ഷ സ്ഥാനത്ത് വേണമെന്ന് ആര്‍ക്കാണ് വാശി. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ളയാള്‍ അധ്യക്ഷസ്ഥാനത്ത് എത്തിയാല്‍ ആ നേതൃത്വം അംഗീകരിക്കും. ഉത്തര്‍പ്രദേശില്‍ പ്രവര്‍ത്തിക്കേണ്ട, നിങ്ങള്‍ ആന്‍ഡമാനിലേക്ക് പൊയ്ക്കുള്ളൂ എന്നുപറഞ്ഞാല്‍ ആ നിമിഷം അനുസരിക്കും. നവമാധ്യമങ്ങളുടെ സാധ്യത മനസിലാക്കുന്നതിൽ കോൺഗ്രസ് പുറകിലായിരുന്നു. അത് മനസിലാക്കിയപ്പോഴേക്കും നഷ്ടം സംഭവിച്ചിരുന്നു. പുതു തലമുറ നേതാക്കളുടെ അഭിമുഖങ്ങള്‍ ചേര്‍ത്ത് പുറത്തിറക്കിയ ഇന്ത്യ നാളെ എന്ന പുസ്തകത്തിലാണ് പ്രിയങ്ക നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. 

ഇനി പാർട്ടിയുടെ തലപ്പത്തേക്കില്ലെന്ന് ഇതേ പുസ്തകത്തിൽ രാഹുല്‍ഗാന്ധി ആവര്‍ത്തിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ ഉത്തരവാദിത്ത സംസ്കാരം വളര്‍ത്തിയെടുക്കുന്നതിന്‍റെ ഭാഗമായാണ് തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവച്ചത്. കുടംബത്തിന്‍റെ പൂര്‍ണ്ണ പിന്തുണ കിട്ടിയ തീരുമാനത്തില്‍ ഇനി മാറ്റമില്ലെന്നും രാഹുല്‍ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. ഗാന്ധി കുടുംബത്തിന്‍റെ കൈയില്‍ തന്നെ പാര്‍ട്ടിയുടെ താക്കോല്‍ വേണമെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍, പുറത്ത് നിന്നുള്ളവരെ പരിഗണിക്കണമെന്നാണ് ശശിതരൂര്‍ എംപിയടക്കമുള്ള മറുപക്ഷത്തിന്‍റെ നിലപാട്.

അതേസമയം, ഒരു വർഷം മുൻപ് തയ്യാറാക്കിയ അഭിമുഖമാണ് പുസ്തക രൂപത്തിൽ ഇപ്പോൾ പുറത്തിറങ്ങിയതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല പ്രതികരിച്ചിരുന്നു. നരേന്ദ്രമോദി - അമിത് ഷാ നയങ്ങളെ ധീരമായി ചെറുക്കുകയാണ് കോൺഗ്രസിന്റെ ഇപ്പോഴത്തെ ആവശ്യം. രാഹുൽ ഗാന്ധിയുടെ ഭയമില്ലായ്മയും ,ധീരമായ നിലപാടും തുടരണമെന്നതാണ് പാർട്ടിയുടെ ആവശ്യമെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേ വാല പ്രതികരിച്ചു.