'മോദി ശിവലിംഗത്തിലിരിക്കുന്ന തേള്‍' എന്ന പരാമര്‍ശം; ശശി തരൂരിന് ജാമ്യം
മോദി ശിവലിംഗത്തിലിരിക്കുന്ന തേളെന്ന പരാമര്‍ശത്തിനെതിരെ ബിജെപി നേതാവ് നൽകിയ കേസിലാണ് ശശി തരൂരിന് ജാമ്യം ലഭിച്ചത്.
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള പരാമര്‍ശത്തില്‍ ശശി തരൂരിന് ജാമ്യം. മോദി ശിവലിംഗത്തിലിരിക്കുന്ന തേളെന്ന പരാമര്‍ശത്തിനെതിരെ ബിജെപി നേതാവ് നൽകിയ കേസിലാണ് ശശി തരൂരിന് ജാമ്യം ലഭിച്ചത്.
20000 രൂപയുടെ ബോണ്ടിന്മേൽ ദില്ലി റോസ് അവന്യു കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് തരൂർ കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. ജൂലൈ 25 ന് കേസ് വീണ്ടും പരിഗണിക്കും. പരാതിക്കാരനായ ബിജെപി നേതാവ് രാജീവ് ബബ്ബറില്‍ നിന്ന് മൊഴി എടുക്കുന്നതിന് വേണ്ടിയാണ് കേസ് മാറ്റിയത്.
ശിവലിംഗത്തിൽ ഇരിക്കുന്ന തേളാണ് മോദിയെന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ആർഎസ്എസ് നേതാവ് തന്നോട് പറഞ്ഞിട്ടുണ്ടെന്ന ശശി തരൂരിന്‍റെ പമാര്‍ശത്തിനെതിരെയാണ് കേസ്. ശിവലിംഗത്തിൽ ഇരിക്കുന്ന തേളാണ് മോദിയെന്നും കൈ കൊണ്ട് തട്ടിക്കളയാനോ ചെരിപ്പ് കൊണ്ട് നീക്കം ചെയ്യാനോ കഴിയില്ലെന്നുമായിരുന്നു പരാമർശം.
കഴിഞ്ഞ വർഷം ബാംഗ്ലൂർ സാഹിത്യോത്സവത്തിൽ വച്ചായിരുന്നു ശശി തരൂരിന്‍റെ പരാമര്‍ശം. ദില്ലി ബിജെപി നേതാവ് രാജീവ് ബബ്ബാറാണ് തരൂരിനെതിരെ കോടതിയെ സമീപിച്ചത്.
Also Read: മോദിയെ 'ശിവലിംഗത്തിന് മുകളിൽ കയറിയ തേൾ' എന്ന് ഒരു ആർഎസ്എസ് നേതാവ് വിളിച്ചതായി ശശി തരൂർ