നേതൃത്വമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും ശശി തരൂർ വാർത്താ ഏജൻസിയോട് പറഞ്ഞു.

ദില്ലി: രണ്ടോ മൂന്നോ എംപിമാർ മത്സരിക്കാൻ ആ​ഗ്രഹിക്കുന്നുണ്ടെന്നും അവരെ മത്സരിക്കാൻ അനുവദിക്കുന്നതിൽ തെറ്റില്ലെന്നും ശശി തരൂർ. നേതൃത്വമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും ശശി തരൂർ വാർത്താ ഏജൻസിയോട് പറഞ്ഞു. എംപിമാര്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ എം. കെ രാഘവനും രാജ്മോഹൻ ഉണ്ണിത്താനും തരൂരും പ്രതിഷേധമറിയിച്ചിട്ടുണ്ട്. സ്ഥാനാർത്ഥി നിർണ്ണയത്തിലടക്കം നിർദ്ദേശങ്ങൾ പരിഗണിച്ചില്ല എന്നതിലാണ് അതൃ‍പ്തി പ്രകടിപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് സമിതി യോഗം നാലരയിലേക്ക് മാറ്റി. 

അതേ സമയം, അവശേഷിക്കുന്ന സീറ്റുകളിൽ കൂടി സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്. 37 സീറ്റുകളിൽകൂടി ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. കഴിഞ്ഞ ദിവസം 55 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. തർക്കം രൂക്ഷമായതാണ് സ്ഥാനാർത്ഥി നിർണയം വൈകാൻ കാരണം. ഇന്നലെ രാത്രിയും മാരത്തോൺ ചർച്ചകൾ ദില്ലിയിൽ നടന്നു. രാവിലെ സ്ക്രീനിംഗ് കമ്മിറ്റി യോഗവും തുടർന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയും യോഗം ചേർന്ന് അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാനാണ് നീക്കം.ഇതിനിടെ കെ സുധാകരൻ കടുത്ത നിലപാട് തുടരുകയാണ്. സീറ്റ് നിഷേധിച്ച സാഹചര്യത്തിൽ ഇന്ന് നിലപാട് പ്രഖ്യാപിച്ചേക്കും. ദില്ലിയിൽ മാധ്യമങ്ങളെ കാണുന്ന കെ സുധാകരൻ നിലപാട് വ്യക്തമാക്കും. മത്സരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് നിലപാട്.