ഷെഹബാസ് ഷെരീഫിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ഇന്ത്യ ആഗ്രഹിക്കുന്നത് സമാധാനവും സ്ഥിരതയുള്ള ഭീകരവിരുദ്ധമായ പ്രദേശം ഉണ്ടാകണം എന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇസ്ലാമാബാദ്: പാകിസ്ഥാന്‍റെ (Pakistan) പുതിയ പ്രധാനമന്ത്രിയായി (Prime Minister) ഷഹബാസ് ഷെരീഫ് (Shehbaz Sharif) സത്യപ്രതിജ്ഞ ചെയ്തു. ചടങ്ങിൽ പങ്കെടുക്കാതെ പ്രസിഡന്‍റ് ആരിഫ് ആൽവി അവധിയെടുത്തതോടെ സെനറ്റ് ചെയർമാൻ സാദ്ദിഖ് സഞ്ജറാണിക്ക് മുന്നിലാണ് ഷഹബാസ് ഷെരീഫ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ഷെഹബാസ് ഷെരീഫിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ഇന്ത്യ ആഗ്രഹിക്കുന്നത് സമാധാനവും സ്ഥിരതയുള്ള ഭീകരവിരുദ്ധമായ പ്രദേശം ഉണ്ടാകണം എന്നതാണ്. എങ്കിലേ വികസനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയൂ. ആളുകളുടെ അഭിവൃദ്ധിയും സൗഖ്യവും ഉറപ്പിക്കാൻ കഴിയൂ എന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, കശ്മീർ വിഷയം ചർച്ചയിലൂടെ പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഷഹബാസ് ഷെരീഫ് ക്ഷണിച്ചു. ഇന്ത്യയുമായി നല്ല ബന്ധത്തിന് കശ്മീർ പ്രശ്നത്തിന് പരിഹാരമുണ്ടാകണം. പ്രശ്നങ്ങൾ പരിഹരിച്ച ശേഷം ദാരിദ്ര്യ നിർമാജനത്തിനായി ഇരു രാജ്യങ്ങൾക്കും ഒന്നിച്ച് പ്രവർത്തിക്കാമെന്നും പാകിസ്ഥാൻ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ദേശീയ അസംബ്ലിയിൽ നടത്തിയ ആദ്യ പ്രസംഗത്തിൽ ഷെഹബാസ് ഷെരീഫ് പറഞ്ഞു. പ്രധാനമന്ത്രിയെന്ന നിലയിൽ ദേശീയ അസംബ്ലിയിൽ നടത്തിയ ആദ്യ പ്രസംഗത്തിൽ സർക്കാർ ജീവനക്കാരുടെ മിനിമം വേതനം 25,000 രൂപയായി ഉയർത്തുന്നതായി ഷെഹബാസ് ഷെരീഫ് പ്രഖ്യാപിച്ചു.
ദേശീയ അംസബ്ലിയിൽ ഷെഹ്ബാസ് പറഞ്ഞ പ്രധാന കാര്യങ്ങൾ -
- തന്നെ സ്ഥാനഭ്രഷ്ടനാക്കാൻ അന്താരാഷ്ട്ര ഗൂഢാലോചന നടന്നുവെന്ന ഇമ്രാൻ ഖാൻ്റെ വാദം വെറും നാടകം മാത്രമാണ്. വിദേശ ശക്തികളെ ഉപയോഗിച്ച് ഞങ്ങൾ ഗൂഢാലോചന നടത്തിയതിന് എന്തെങ്കിലും തെളിവുണ്ടെങ്കിൽ, അടുത്ത നിമിഷം രാജിവയ്ക്കാൻ ഞാൻ തയ്യാറാണ്.
- ചൈനയും സൗദി അറേബ്യയും തുർക്കിയും പാകിസ്ഥാൻ്റെ വളരെ അടുത്ത സുഹൃത്തുകളാണ്. ആ ബന്ധം അതേപോലെ തുടരും.
- ഇന്ത്യയും അമേരിക്കയുമായും നല്ല ബന്ധം തുടരേണ്ടത് പാകിസ്ഥാൻ്റെ മുന്നോട്ടുള്ള യാത്രയ്ക്ക് അനിവാര്യമാണ്. ഇന്ത്യയുമായി നല്ല ബന്ധം നിലനിർത്തണം എന്നാണ് ആഗ്രഹം. പക്ഷേ കശ്മീർ വിഷയം പരിഹരിക്കാതെ പൂർണതോതിലുള്ള സൗഹൃദം ഇന്ത്യയുമായി സ്ഥാപിക്കുക അസാധ്യമാണ്.
- ചൈനീസ് സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതികൾ ദ്രുതഗതിയിൽ പൂർത്തിയാക്കാനുള്ള ഇടപെടലുണ്ടാവും. ചൈനയുമായുള്ള പാകിസ്ഥാൻ്റെ സൗഹൃദം അതിശക്തമാണ്. ചൈനയുമായുള്ള നമ്മുടെ സൗഹൃദത്തെ ദുർബലമാക്കുന്ന തരത്തിലാണ് മുൻസർക്കാർ ഇടപെട്ടത്.
ശനിയാഴ്ച രാവിലെ ചേർന്ന പാകിസ്ഥാൻ ദേശീയ അംസ്ലബിയിൽ 14 മണിക്കൂറോളം നീണ്ട തർക്കത്തിന് അവസാനമാണ് ദേശീയ അംസബ്ലിയുടെ അധോസഭ ഇമ്രാൻഖാനെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും മാറ്റാൻ അവിശ്വാസ വോട്ടെടുപ്പിലൂടെ തീരുമാനിച്ചത്. ദേശീയ അസംബ്ലി ഡെപ്യൂട്ടി സ്പീക്കര ഖാസിം സൂരിയുടെ അധ്യക്ഷതയിൽ ഖുർ ആൻ പാരായണത്തിന് ശേഷമാണ് തിങ്കളാഴ്ചയത്തെ സമ്മേളനം ആരംഭിച്ചത്. പ്രധാനമന്ത്രിയെ തെരഞ്ഞെടുത്ത ശേഷം സഭ താത്കാലികമായി പിരിഞ്ഞു.
Also Read: യുക്രെയ്നിലെ സാഹചര്യം ആശങ്കാജനകമെന്ന് മോദി; ബൈഡനുമായി കൂടിക്കാഴ്ച തുടങ്ങി
സംയുക്ത പ്രതിപക്ഷ അംഗങ്ങളുടെ നേതാക്കളുടെ കഠിനമായ പരിശ്രമവും അള്ളാഹുവിൻ്റെ അനുഗ്രഹവും കാരണമാണ് അസാധാരണ പ്രതിസന്ധിയിയിൽ നിന്നും രാജ്യത്തെ രക്ഷിക്കാനായതെന്ന് ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. പാക്കിസ്ഥാന്റെ ചരിത്രത്തിൽ ആദ്യമായാണ് അവിശ്വാസ പ്രമേയത്തിലൂടെ ഒരു പ്രധാനമന്ത്രിയെ പുറത്താക്കുന്നതെന്നും ഇത് ചരിത്രത്തിൽ ഇടം നേടുന്ന ദിവസമാണെന്നും പറഞ്ഞ ഷെഹബാസ് ജനങ്ങളുടെ സന്തോഷം സാമ്പത്തിക സൂചികകളിൽ കൂടി പ്രകടമാകുമെന്ന് പാകിസ്ഥാൻ രൂപയുടെ മൂല്യത്തിലുണ്ടായ വർധന ചൂണ്ടിക്കാട്ടി പറഞ്ഞു.
Also Read: ഷഹബാസ് ഷെരീഫ് പാകിസ്ഥാന്‍റെ പുതിയ പ്രധാനമന്ത്രി;ദൈവം പാകിസ്ഥാനെ രക്ഷിച്ചെന്ന് നിയുക്ത പ്രധാനമന്ത്രി
