നയതന്ത്രതല ചർച്ച നടത്തി നരേന്ദ്ര മോദി-ഷെയ്ഖ് ഹസീന, 7 ധാരണാപത്രങ്ങളില്‍ ഒപ്പിട്ടു, ഖുഷിയാര നദീജലം പങ്കുവെക്കും
ഖുഷിയാര നദി ജലം പങ്കുവെക്കുന്നതും റെയില്‍വെ ബഹിരാകാശ, വ്യാപാര രംഗങ്ങളിലെ സഹകരണം ഉറപ്പിക്കുന്നതുമായ കരാറുകളിലാണ് ഒപ്പിട്ടത്.
ദില്ലി: ഇന്ത്യ - ബംഗ്ലാദേശ് നയതന്ത്രതല ചർച്ച ദില്ലിയില്‍ നടന്നു. ഇര് രാജ്യങ്ങളും തമ്മില്‍ ഏഴ് ധാരണാപത്രങ്ങളില്‍ ഒപ്പിട്ടു. ഖുഷിയാര നദീജലം പങ്കുവെക്കുന്നതിനുള്ള ധാരണാപത്രം, റെയില്‍വേ രംഗത്തെ സഹകരണത്തിനുള്ള രണ്ട് കരാറുകള്‍, ജുഡീഷ്യറി, ശാസ്ത്ര, ബഹിരാകാശ, വാർത്താവിനിമയം സഹകരണം തുടങ്ങി ഏഴ് ധാരണാപത്രങ്ങളാണ് ഒപ്പുവെച്ചത്. ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരുടെ സാന്നിധ്യത്തിലായിരുന്നു ധാരണാപത്ര കൈമാറ്റം. കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ദോവല്‍ എന്നിവരും ചർച്ചകളില്‍ പങ്കെടുത്തു.
ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരുടെ നേതൃത്വത്തിലുള്ള നയതന്ത്രതല ചർച്ചക്ക് ശേഷമായിരുന്നു ധാരണാപത്രങ്ങള്‍ കൈമാറിയത്. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര വികസന പങ്കാളിയാണ് ബംഗ്ലാദേശെന്ന് സംയുക്ത പ്രസ്താവനയില്‍ മോദി പറഞ്ഞു. ഇന്ത്യയുടെ സഹകരണത്തോടെ ബംഗ്ലാദേശില്‍ നിര്‍മിക്കുന്ന മൈത്രി താപ വൈദ്യുത നിലയത്തിന്‍റെ യൂണിറ്റ് ഒന്നിന്‍റെ ഉദ്ഘാടനവും ഇന്ന് നടന്നു. അടുത്ത 25 വർഷം ഇന്ത്യ ബംഗ്ലാദേശ് ബന്ധം പുതിയ ഉയരങ്ങള്‍ കീഴടക്കുമെന്ന് സംയുക്ത പ്രസ്താവനയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ബംഗ്ലാദേശിന്‍റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യയെന്ന് ഷെയ്ഖ് ഹസീനയും പറഞ്ഞു. ഭീകരതയ്ക്ക് എതിരായ പോരാട്ടം സംബന്ധിച്ചും ഇരു രാജ്യങ്ങളും തമ്മില്‍ ചർച്ച നടക്കുകയുണ്ടായി.
'സിദ്ദിഖ് കാപ്പന് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ട്'; ജാമ്യപേക്ഷയെ എതിർത്ത് യുപി സർക്കാർ
ഹാഥ്റാസ് കലാപ കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്‍റെ ജാമ്യപേക്ഷയെ സുപ്രീംകോടതിയിൽ എതിർത്ത് യുപി സർക്കാർ. സിദ്ദിഖ് കാപ്പന് പോപ്പുലർ ഫ്രണ്ടുമായും കാമ്പസ് ഫ്രണ്ടുമായും അടുത്ത ബന്ധമെന്ന് യുപി സർക്കാർ നല്‍കിയ സത്യവാങ്മൂലത്തിൽ പറയുന്നു. പോപ്പുലർ ഫ്രണ്ടിന് തുർക്കിയിലെ അൽ ഖ്വയ്ദയുമായി ബന്ധമുണ്ടെന്നും യുപി സർക്കാർ വ്യക്തമാക്കുന്നു.
സിദ്ദിഖ് കാപ്പൻ തേജസ് ദിനപത്രത്തിൽ പ്രവർത്തിച്ചതാണ് പോപ്പുലർ ഫ്രണ്ടുമായുുള്ള ബന്ധത്തിന് ഒരു തെളിവായി യുപി സർക്കാർ വിശദീകരിക്കുന്നത്. അറസ്റ്റിലാകുമ്പോൾ സിദ്ദിഖ് കാപ്പന്‍റെ കൈവശം തേജസ് പത്രത്തിന്‍റെ രണ്ടു ഐഡി കാർഡുകളും വാഹനത്തിൽ ചില ലഘുലേഖകളും ഉണ്ടായിരുന്നു. കാപ്പന്‍റെ അക്കൗണ്ടിൽ എത്തിയ 45000 രൂപയ്ക്ക് വിശദീകരണം കിട്ടിയില്ലെന്നും യുപി സർക്കാർ വ്യക്തമാക്കുന്നു. വെള്ളിയാഴ്ചയാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് കേസ് വീണ്ടും പരിഗണിക്കുന്നത്.
തനിക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലെന്നും പിഎഫ്ഐ പണം നൽകിയെന്നത് ആരോപണം മാത്രമാണെന്നും കാപ്പന് വേണ്ടി ഹാജറായ അഭിഭാഷകൻ കപിൽ സിബൽ കഴിഞ്ഞ ദിവസം കോടതിയിൽ വാദിച്ചിരുന്നു. പിഎഫ്ഐ നിരോധിതസംഘടനയല്ലെന്നും കപിൽ സിബൽ കോടതിയിൽ വാദിച്ചു. എന്നാൽ, സിദ്ദിഖ് കാപ്പനൊപ്പം അറസ്റ്റിലായ മറ്റ് രണ്ട് പേർ കലാപക്കേസുകളിൽ പ്രതികളാണെന്ന് യുപി സർക്കാരും വാദിച്ചിരുന്നു. ഒരാൾ ദില്ലി കലാപക്കേസിലും മറ്റൊരാൾ ബുലന്ദ് ഷെർകേസിലും പ്രതിയാണെന്നാണ് യുപി സർക്കാർ കോടതിയെ അറിയിച്ചത്. ഇതോടെയാണ് കേസിൽ യുപി സർക്കാരിന് കോടതി നോട്ടീസ് അയച്ചത്.