മുതിർന്ന കോൺഗ്രസ് നേതാവായ ഷീലാ ദീക്ഷിത്, ദില്ലിയിലെ കോൺഗ്രസിന്‍റെ അനിഷേധ്യ നേതാവായിരുന്നു. 15 വർഷം ദില്ലിയിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഷീലാ ദീക്ഷിതിന് അടി തെറ്റിയത് ആം ആദ്മി പാർട്ടിക്ക് മുന്നിൽ മാത്രമാണ്. 

ദില്ലി: മുൻ ദില്ലി മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഷീലാ ദീക്ഷിത് അന്തരിച്ചു. 81 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ദില്ലിയുടെ മുഖ്യമന്ത്രിയായി ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച വ്യക്തിയായിരുന്നു ഷീലാ ദീക്ഷിത്. കേരളാ ഗവർണറായും ഷീലാ ദീക്ഷിത് ചുമതല വഹിച്ചിട്ടുണ്ട്. ദില്ലി പിസിസി അധ്യക്ഷയായി തുടരുകയായിരുന്നു അവർ.

ഇപ്പോഴവരുടെ ഭൗതിക ശരീരം നിസാമുദ്ദീനിലെ വീട്ടിൽ എത്തിച്ചിട്ടുണ്ട്. സംസ്കാരച്ചടങ്ങുകൾ നാളെ ഉച്ചയ്ക്ക് 2.30-ന് നിസാമുദ്ദീനിലെ നിഗം ബോധ് ഘട്ടിൽ നടക്കും. 

Scroll to load tweet…

എന്നും ദില്ലിയിലെ കോൺഗ്രസിന്‍റെ അനിഷേധ്യ നേതാവായിരുന്നു അവർ. അവസാന കാലം വരെ രാഷ്ട്രീയത്തിൽ സജീവമായിരുന്നു 'ദില്ലിയുടെ മരുമകൾ' എന്ന് കൂടി വിശേഷിപ്പിക്കപ്പെട്ടിരുന്നു ഷീലാ ദീക്ഷിത്. 15 വർഷം ദില്ലിയിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഷീലാ ദീക്ഷിതിന് അടി തെറ്റിയത് ആം ആദ്മി പാർട്ടിക്ക് മുന്നിൽ മാത്രമാണ്. വാർധക്യ കാലത്ത് പോലും, ഏറ്റവുമൊടുവിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ദില്ലിയിൽ പാർട്ടിയെ നയിച്ചത് ഷീലാ ദീക്ഷിത് ആണ്.

ഷീലാ ദീക്ഷിതിന്‍റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, അരവിന്ദ് കെജ്രിവാള്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി. ദില്ലിയുടെ വികസനത്തിന്‌ നിർണായക സംഭാവന ചെയ്ത വ്യക്തിയെയാണ് നഷ്ടമായതെന്ന് പ്രാധാന മന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. 

കോണ്‍ഗ്രസിന്‍റെ പ്രിയപ്പെട്ട മകളുടെ മരണ വാര്‍ത്ത തന്നെ തകര്‍ത്തെന്നും വ്യക്തിപരമായി താന്‍ വളരെ അടുപ്പം സൂക്ഷിച്ചിരുന്ന വ്യക്തിയാണ് ഷീല ദീക്ഷിതെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഷീല ദീക്ഷിത് ഡൽഹിക്കും രാജ്യത്തിനും നൽകിയ സംഭാവനകൾ മഹത്തരമെന്ന് പ്രിയങ്ക ഗാന്ധിയുടെ കുറിപ്പ്.

കുട്ടിക്കാലം മുതല്‍ കോണ്‍ഗ്രസിന് വേണ്ടി കഷ്ടപ്പെട്ട നേതാവായിരുന്നു അന്തരിച്ച ഷീല ദീക്ഷിതെന്ന് എ കെ ആന്‍റണി. കോണ്‍ഗ്രസിന്‍റെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ഷീല ദീക്ഷിത് കരുത്തായി കോണ്‍ഗ്രസിന് പിന്തുടര്‍ന്നിരുന്നു. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, സോണിയാ ഗാന്ധി, നരസിംഹ റാവു, രാഹുൽ ഗാന്ധി - അങ്ങനെ ഏറ്റവും ഒടുവില്‍ പ്രിയങ്ക ഗാന്ധിക്കൊപ്പവും ഷീലാ ദീക്ഷിത് ഉണ്ടായിരുന്നു. പതിനഞ്ച് വര്‍ഷക്കാലം തുടര്‍ച്ചയായി മുഖ്യമന്ത്രിയായ ഷീലാ ദീക്ഷിത് ദില്ലി കണ്ട ഏറ്റവും പ്രഗല്‍ഭയായ മുഖ്യമന്ത്രിയായിരുന്നുവെന്നും എ കെ ആന്‍റണി പറ‍ഞ്ഞു. 

ഷീലാ ദീക്ഷിത് കോണ്‍ഗ്രസിനും രാജ്യത്തിനും നല്‍കിയ സംഭാവനകള്‍ വലുതെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി അനുസ്മരിച്ചു. ദില്ലി മുഖ്യമന്ത്രിയായും കേരളത്തിന്‍റെ ഗവര്‍ണറായുള്ള ഷീല ദീക്ഷിതിന്‍റെ പ്രവര്‍ത്തനം വളരെയധികം അഭിനന്ദനീയമായിരുന്നു. ഗവര്‍ണറെന്ന നിലയിൽ പ്രവര്‍ത്തിച്ചെന്ന് മാത്രമല്ല, കേരളത്തിന്‍റെ വികസനത്തില്‍ ഷീലാ ദീക്ഷിത് നിര്‍ണ്ണായക പങ്കുവഹിച്ചെന്നും ഉമ്മന്‍ ചാണ്ടി ഓര്‍മ്മിച്ചു.

അവസാന ശ്വാസം വരെ കോൺഗ്രസ് പാർട്ടിക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച സമുന്നതയായ നേതാവായിരുന്നു ഷീല ദിക്ഷിതെന്നു എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അനുസ്മരിച്ചു. 

Read More:'ദില്ലിയുടെ മരുമകൾ', ഇന്ദ്രപ്രസ്ഥത്തിന്‍റെ വികസന നായിക - ഷീലാ ദീക്ഷിത്, ജീവിതരേഖ വായിക്കാം

Scroll to load tweet…
Scroll to load tweet…
Scroll to load tweet…