'ഞാന്‍ ഗര്‍ഭിണിയാണ്, എന്നെയും വെടിവെച്ച് കൊല്ലൂ'; അലറിക്കരഞ്ഞ് കൊല്ലപ്പെട്ട ദിശ കേസ് പ്രതിയുടെ ഭാര്യ
ഹൈദരാബാദില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാലു പ്രതികളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി പ്രതികളിലൊരാളുടെ ഭാര്യ.
ഹൈദരാബാദ്: ഹൈദരാബാദില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാലു പ്രതികളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് പ്രതികളിലൊരാളുടെ ഭാര്യ. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തേക്ക് തന്നെയും കൊണ്ടുപോകണമെന്നും ഭര്‍ത്താവ് മരിച്ച സ്ഥലത്ത് അതേ രീതിയില്‍ തന്നെയും വെടിവെച്ച് വീഴ്ത്തണമെന്നും അവര്‍ പറഞ്ഞു.
പ്രതികളിലൊരാളായ ചിന്നകേശവലുവിന്‍റെ ഭാര്യയാണ് പ്രതികരണം അറിയാനെത്തിയ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വികാരഭരിതയായത്. ഇവര്‍ ഇപ്പോള്‍ ഗര്‍ഭിണിയാണ്. ഒരു വര്‍ഷം മുമ്പായിരുന്നു ചിന്നകേശവലുവുമായി ഇവരുടെ വിവാഹം കഴിഞ്ഞത്.
ഹൈദരാബാദിൽ ഇന്ന് പുലർച്ചെയാണ് പ്രതികള്‍ കൊല്ലപ്പെട്ടത്. അന്വേഷണത്തിന്‍റെ ഭാഗമായി കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടയിലാണ് സംഭവം. തെളിവെടുപ്പിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്ക്കേണ്ടി വന്നതെന്ന് പൊലീസ് വ്യക്തമാക്കി. നാല് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി.
വ്യാഴാഴ്ച പുലർച്ചെയാണ് ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിലെ അടിപ്പാതയിൽ കത്തിക്കരിഞ്ഞ നിലയിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. തെലങ്കാനയിലെ നാരായൺപേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറും സഹായികളായ ഇരുപതുകാരായ മൂന്ന് യുവാക്കളുമാണ് കേസിലെ പ്രതികൾ. വെള്ളിയാഴ്ച രാവിലെ നാല് പ്രതികളെയും അവരുടെ വീടുകളിൽ നിന്നാണ് സൈബർബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് വൈകിപ്പിച്ച മൂന്ന് പൊലീസുകാരെ സസ്പെന്റ് ചെയ്തിരുന്നു.
"