ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമി; സിയാച്ചിന്‍ വിനോദ സഞ്ചാരികള്‍ക്ക് തുറന്നുകൊടുത്ത് പ്രതിരോധമന്ത്രി
- തണുത്തുറഞ്ഞ സിയാച്ചിനില്‍ ഇനി വിനോദസഞ്ചാരം
- സിയാച്ചിന്‍ തുറന്നുകൊടുത്ത് പ്രതിരോധ മന്ത്രി
- സൈനികരുടെ ബുദ്ധിമുട്ടുകള്‍ അറായന്‍ അവസരമെന്ന് കരസേന മേധാവി
ശ്രീനഗര്‍: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിൻ പർവ്വത നിരകൾ വിനോദ സഞ്ചാരികൾക്കായി തുറന്നുകൊടുത്ത് കേന്ദ്ര സർക്കാർ. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് വിനോദ സഞ്ചാരം അനുവദിച്ചുള്ള പ്രഖ്യാപനം നടത്തിയത്. സിയാച്ചിൻ ബേസ് ക്യാമ്പ് മുതൽ കുമാർ പോസ്റ്റ് വരെയാണ് വിനോദ സഞ്ചാരികൾക്ക് പ്രവേശനം.
ഇതോടൊപ്പം സൈനികതാവളങ്ങളും, പരിശീലന കേന്ദ്രങ്ങളും സന്ദർശിക്കാനും വിനോദ സഞ്ചാരികൾക്ക് അവസരമൊരുക്കും. സിയാച്ചിൻ പോലുള്ള തന്ത്രപ്രധാന മേഖലകളിൽ വിനോദ സഞ്ചാരം അനുവദിക്കുന്നതിലൂടെ ജനങ്ങൾക്ക് സൈനികർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ നേരിട്ട് കണ്ട് മനസിലാക്കാൻ സാധിക്കുമെന്ന് കരസേന മേധാവി ജനറൽ ബിപിൻ റാവത്ത് പറഞ്ഞു.
കശ്മീരിലെ തന്നെ ഏറ്റവും തണുത്തുറഞ്ഞ പ്രദേശമാണ് സിയാച്ചിന്‍. ശത്രുസൈന്യത്തിന്‍റെ ആക്രമണത്തിലൂടെയും തണുപ്പിനോട് മല്ലിടുന്ന ഇന്ത്യന്‍ സൈനികരുടേയും കഥകളാണ് സിയാച്ചിനെ കുറിച്ച് പറയാനുള്ളത്. ഓക്സിജന്‍ വളരെ കുറഞ്ഞ പ്രദേശമാണിത്. സമുദ്രനിരപ്പില്‍ നിന്ന് 5400 മീറ്റര്‍ വരെ ഉയരത്തിലാണ് സിയാച്ചിന്‍ സ്ഥിതി ചെയ്യുന്നത്. പ്രദേശത്തേക്ക് വിനോദസഞ്ചാരം അനുവദിക്കുന്നതിലൂടെ സൈനികരുടെ ബുദ്ധിമുട്ടുകള്‍ ജനങ്ങളിലേക്ക് എത്തിക്കാമെന്നാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.