സിസ്റ്റർ ലിനി പുതുശ്ശേരിക്ക് മരണാന്തര ബഹുമതിയായി ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ് 2019
നഴ്സിംഗ് മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് അംഗീകാരമായി 1973 ൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ അവാർഡാണ് ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ്. പേരാമ്പ്ര ഇഎംഎസ് മെമ്മോറിയൽ ഹോസ്പിറ്റലിലെ നഴ്സായിരുന്നു ലിനി.
ദില്ലി: നിപ വൈറസ് ബാധിതരെ ചികിത്സിച്ച് മരണപ്പെട്ട സിസ്റ്റർ ലിനിക്ക് മരണാന്തര ബഹുമതിയായി ഈ വർഷത്തെ ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ്. ലിനിയുടെ ഭർത്താവ് സജീഷ് പുത്തൂർ പ്രസിഡന്റ് രാംനാഥ് കോവിന്ദിൽ നിന്ന് അവാർഡ് സ്വീകരിച്ചു. നഴ്സിംഗ് മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് അംഗീകാരമായി 1973 ൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ അവാർഡാണ് ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ്. പേരാമ്പ്ര ഇഎംഎസ് മെമ്മോറിയൽ ഹോസ്പിറ്റലിലെ നഴ്സായിരുന്നു ലിനി.
നിപ ബാധിതരെ ചികിത്സിച്ചതിനെ തുടർന്നാണ് ലിനി രോഗബാധിതയായത്. ആരോഗ്യനില വഷളായപ്പോൾ ലിനിയെ കോഴിക്കോട് മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. മെയ് 21 നാണ് ലിനി മരിച്ചത്. കേരള സംസ്ഥാന സർക്കാരും ലിനിയുടെ പേരിൽ അവാർഡ് ഏർപ്പെടുത്തിയിട്ടുണ്ട്. ലിനിയെക്കൂടാതെ 35 നഴ്സുമാർ കൂടി അവാർഡിന് അർഹരായിട്ടുണ്ട്. എല്ലാ അവാർഡ് ജേതാക്കളെയും ഞാൻ അഭിനന്ദിക്കുന്നു. ആരോഗ്യരക്ഷാ മേഖലയിൽ നഴ്സുമാർ വളരെ വലിയ സേവനമാണ് കാഴ്ച വയ്ക്കുന്നതെന്ന് പുരസ്കാരം സമ്മാനിച്ച് പ്രസിഡന്റ് രാംനാഥ് കോവിന്ദ് പറഞ്ഞു.