സംസ്ഥാനങ്ങളുടെ അഭിപ്രായം അറിഞ്ഞതിന് ശേഷമായിരുന്നു മോട്ടോർ വാഹന നിയമം നടപ്പിലാക്കേണ്ടിയിരുന്നത്. സംസ്ഥാനങ്ങളോട് ആലോചിക്കാത്തത് കാരണമാണ് ഇപ്പോൾ എതിർപ്പുയരുന്നതെന്നും സീതാറാം യെച്ചൂരി പറഞ്ഞു. 

ദില്ലി: ജനങ്ങൾ വാഹനം വാങ്ങാതെ ഓൺലൈൻ ടാക്സികളെ ആശ്രയിക്കുന്നതാണ് വാഹന നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധിക്ക് കാരണമെന്ന കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന്റെ പ്രസ്താവന മുറിവിൽ ഉപ്പ് പുരട്ടുന്നത് പോലെയെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെ സർക്കാർ ലഘൂകരിച്ചു കാണുകയാണ്. ജനങ്ങളുടെ വാങ്ങൽ ശേഷി കുറഞ്ഞിരിക്കുകയാണ്. വിഷയം ഗൗരവത്തിൽ കാണാൻ സർക്കാറിന് സാധിക്കുന്നില്ലെന്നും യെച്ചൂരി കുറ്റപ്പെടുത്തി.

Add Asianetnews as a Preferred SourcegooglePreferred

സംസ്ഥാനങ്ങളുടെ അഭിപ്രായം അറിഞ്ഞതിന് ശേഷമായിരുന്നു മോട്ടോർ വാഹന നിയമം നടപ്പിലാക്കേണ്ടിയിരുന്നത്. സംസ്ഥാനങ്ങളോട് ആലോചിക്കാത്തത് കാരണമാണ് ഇപ്പോൾ എതിർപ്പുയരുന്നത്. ഫെഡറൽ സംവിധാനത്തെ അട്ടിമറിച്ചതിന്റെ പരിണിത ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു. 

നിർമലാ സീതാരാമന്റെ പരാമർശത്തെ വിമർശിച്ച് ഇന്നലെ കോൺ​ഗ്രസും രം​ഗത്തെത്തിയിരുന്നു. ധനമന്ത്രിയുടെ പ്രതികരണം 'വലിയ തമാശ' ആണെന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി പറഞ്ഞു. രാജ്യത്തെ പുതിയ സാമ്പത്തിക ശാസ്ത്രം പഠിപ്പിക്കുകയാണ് ധനമന്ത്രി. ധനമന്ത്രിയുടെ പ്രസ്താവന അപക്വവും സാഹചര്യത്തെ കൈകാര്യം ചെയ്യാനുള്ള ശേഷിക്കുറവും വ്യക്തമാക്കുന്നതാണ്. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ എന്തു ചെയ്യണമെന്നതിൽ ധനമന്ത്രിക്ക് വ്യക്തതയില്ല. 

എല്ലാ വിഷയങ്ങളിലും പ്രതികരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തിൽ പ്രതികരിക്കാത്തത് എന്തുകൊണ്ടാണ്. മറഞ്ഞിരിക്കാതെ ജനത്തെ അഭിസംബോധന ചെയ്ത് രാജ്യത്തെ ആശങ്ക ദൂരീകരിക്കണം.പ്രധാനമന്ത്രി ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നും മാപ്പ് പറയണമെന്നും സിങ്‍വി ആവശ്യപ്പെട്ടു. അനുദിനം രാജ്യത്തെ യഥാർത്ഥ സാമ്പത്തികാവസ്ഥ തുറന്നു കാട്ടപ്പെടുകയാണ്. എല്ലാ മേഖലകളും തകർച്ചയുടെ വക്കിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു