സിപിഎം പാർട്ടി കോൺഗ്രസ് ചൊവ്വാഴ്ച തുടങ്ങാനിരിക്കെയാണ് സിപിഎമ്മിൽ ഈ ധാരണ. കേരളത്തിൽ നിന്ന് പിബിയിൽ എ വിജയരാഘവൻ എത്തിയേക്കും.

ദില്ലി: സിപിഎം ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. സിപിഎം പാർട്ടി കോൺഗ്രസ് ചൊവ്വാഴ്ച തുടങ്ങാനിരിക്കെയാണ് സിപിഎമ്മിൽ ഈ ധാരണ. കേരളത്തിൽ നിന്ന് പിബിയിൽ എ വിജയരാഘവൻ എത്തിയേക്കും.

വിശാഖപട്ടണത്ത് പാർട്ടി കോൺഗ്രസ് നടന്നപ്പോള്‍ നീണ്ട തർക്കങ്ങൾക്ക് ഒടുവിലാണ് സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സീതാറാം യെച്ചൂരി എത്തിയത്. എസ്ആർപിയുടെ പേരും ശക്തമായി ഉയർന്ന പാർട്ടി കോൺഗ്രസിൽ അവസാന ദിനം മാത്രമാണ് യെച്ചൂരി നയിക്കട്ടെ എന്ന ധാരണയുണ്ടായത്. കഴിഞ്ഞ തവണ പാർട്ടി കോൺഗ്രസ് ഹൈദരാബാദിൽ നടന്നപ്പോഴും അവസാന ദിനം വരെ നാടകീയ നീക്കങ്ങൾ തുടർന്നു. ചില ഒത്തുതീർപ്പുകളുടെ കൂടി അടിസ്ഥാനത്തിലാണ് അവസാനം യെച്ചൂരി തുടരാൻ കേരള ഘടകം ഉൾപ്പടെ പച്ചക്കൊടി കാട്ടിയത്. ഇത്തവണ കണ്ണൂരിൽ ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് നടക്കുമ്പോൾ ജനറൽ സെക്രട്ടറി സ്ഥാനത്തെക്കുറിച്ച് തർക്കം ഉണ്ടാവില്ല. യെച്ചൂരിയുടെ ബാക്കിയുള്ള ഒരു ടേമിനെക്കുറിച്ച് വിവാദം വേണ്ട എന്നതാണ് പാർട്ടിക്കുള്ളിലെ ധാരണ. 

സിപിഎം ജനറൽ സെക്രട്ടറിയായി യെച്ചൂരി തുടരുമെന്ന് മുതിർന്ന നേതാക്കൾ വ്യക്തമാക്കി. സംസ്ഥാന സമ്മേളനങ്ങളിലുയർന്ന വിവാദം കൂടി പരിഗണിച്ചാണ് നേതൃത്വം ഈ ധാരണയിൽ എത്തുന്നത്. പോളിറ്റ് ബ്യൂറോയിൽ നിന്ന് പ്രായപരിധിയുടെ അടിസ്ഥാനത്തിൽ മൂന്ന് നേതാക്കൾ ഒഴിവാകും. എസ് രാമചന്ദ്രൻ പിള്ള, ഹന്നൻ മൊള്ള, ബിമൻ ബസു എന്നിവരാകും ഒഴിവാകുക. കേരളത്തിൽ നിന്ന് എ വിജയരാഘവൻ പിബിയിൽ എത്തും എന്നാണ് സൂചന. 

സീതാറാം യെച്ചൂരി ഒരിക്കൽ കൂടിൽ നേതൃത്വത്തിൽ എത്തും എന്ന് ഉറപ്പാകുകയാണ്. എന്നാൽ യെച്ചൂരിയുടെ നയങ്ങൾ എത്രത്തോളം പാർട്ടി കോൺഗ്രസ് അംഗീകരിക്കും എന്നറിയാൻ കാത്തിരിക്കണം. 

YouTube video player

ബിജെപി ഇതര സർക്കാരുകളിലെ ഏറ്റവും സ്വീകാര്യനായ മുഖ്യമന്ത്രി സ്റ്റാലിൻ: യെച്ചൂരി

രാജ്യത്ത് ബിജെപി വിരുദ്ധ ചേരിയിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രി തമിഴ്‌നാട്ടിലെ എംകെ സ്റ്റാലിനാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി. ബിജെപിക്ക് എതിരായ പ്രതിപക്ഷ നിരയിലെ കരുത്തനായ നേതാവാണ് സ്റ്റാലിൻ. അദ്ദേഹം മുൻകൈയ്യെടുത്ത് ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേർക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

മധുരയിൽ നടക്കുന്ന സിപിഎം തമിഴ്നാട് സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു യെച്ചൂരി. ബി ജെ പിക്ക് എതിരായ തമിഴ്നാടിന്റെ പ്രതിരോധം രാജ്യത്തിന് മാതൃകയാണ്. കേന്ദ്രസർക്കാരിന്റെ ജനദ്രോഹ വർഗീയ കോർപ്പറേറ്റ് പ്രീണന നയങ്ങൾക്കെതിരെ മതേതര ജനാധിപത്യ കക്ഷികളെല്ലാം ഒന്നിക്കണം. പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബദൽ നേതാവ് പ്രതിപക്ഷ നിരയിൽ നിന്ന് ഉയർന്നു വരുമെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.

മൻമോഹൻ സിങ് പ്രധാനമന്ത്രിയാകുമെന്നും അദ്ദേഹം നീണ്ട പത്ത് വർഷം രാജ്യം ഭരിക്കുമെന്നും ആരും കരുതിയതല്ല. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ അടൽ ബിഹാരി വാജ്പേജി പുറത്താവുകയും മൻമോഹൻ സിങ് പ്രധാനമന്ത്രിയാവുകയും ചെയ്തു. മോദി സർക്കാരും പരാജയപ്പെടുമെന്നും ഒരു മത്വതര ജനാധിപത്യ സർക്കാർ രാജ്യം ഭരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ദിരാഗാന്ധി 1977 ൽ പരാജയപ്പെട്ട ശേഷം രാജ്യത്ത് അധികാരത്തിലേറിയ എല്ലാ മുന്നണിയും തെരഞ്ഞെടുപ്പിന് ശേഷം രൂപം കൊണ്ടവയാണ്. 2024 പുതിയ രാഷ്ട്രീയ മുന്നേറ്റം രാജ്യത്ത് ഉദയം കൊള്ളുമെന്നും അതിലൂടെ മോദിയുടെയും ആർഎസ്എസിന്റെയും ഭരണത്തിന് അവസാനമാകുമെന്നും യെച്ചൂരി പറഞ്ഞു.

ഡിഎംകെ തമിഴ്നാട്ടിൽ എഐഎഡിഎംകെയെയും ബിജെപിയെയും പരാജയപ്പെടുത്തിയത് പോലെ യുപിയിൽ സമാജ്‌വാദി പാർട്ടിയും ബിഹാറിൽ ആർജെഡിയും ബിജെപിയെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.