സംസ്ഥാന സർക്കാർ നിയമോപദേശം തേടിയിട്ടുണ്ടെന്നും കോടതി പറയുന്നത് അനുസരിക്കുകയാണ് സര്‍ക്കാരിന്‍റെ ദൗത്യമെന്നും സീതാറാം യെച്ചൂരി

ദില്ലി: ശബരിമലയിലെ കോടതി ഉത്തരവിൽ വ്യക്തതയില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വിശാല ബഞ്ചിന്‍റെ തീർപ്പ് വരുംവരെ കാത്തിരിക്കാനാണ് ഭൂരിപക്ഷ വിധി. സംസ്ഥാന സർക്കാർ നിയമോപദേശം തേടിയിട്ടുണ്ടെന്നും കോടതി പറയുന്നത് അനുസരിക്കുകയാണ് സര്‍ക്കാരിന്‍റെ ദൗത്യമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. അതേസമയം ശബരിമല യുവതീ പ്രവേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നതാകണം പാര്‍ട്ടി നയമെന്ന് ദില്ലിയിൽ ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗം ധാരണയിലെത്തി.

Add Asianetnews as a Preferred SourcegooglePreferred

ആക്റ്റിവിസ്റ്റുകൾക്ക് ആക്റ്റിവിസം കാണിക്കാനുള്ള ഇടമല്ല ശബരിമലയെന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവനയിൽ സിപിഎം പോളിറ്റ് ബ്യൂറോ അതൃപ്തി പ്രകടമാക്കി. കടകംപള്ളി സുരേന്ദ്രന്‍റെ നിലപാട് തള്ളിയ പോളിറ്റ് ബ്യൂറോ പ്രസ്താവന അനാവശ്യമായിരുന്നെന്ന് വിലയിരുത്തി. കമ്യൂണിസ്റ്റ് പാര്‍ട്ടികൾ തന്നെ ആക്റ്റിവിസ്റ്റുകളുടേതാണ്. കഴിഞ്ഞ ഒരു വര്‍ഷമായി തുടരുന്ന നയം ശബരിമലയിൽ തുടരണം. ആരെയും ബലംപ്രയോഗിച്ച് ശബരിമല കയറ്റില്ലെന്നും പിബി നിലപാടെടുത്തിട്ടുണ്ട്.