പൊതുസ്ഥലത്ത് മുറുക്കിത്തുപ്പിയാല്‍ ബീഹാറില്‍ 'പണി പാളും'; ആറ് മാസം തടവ് അല്ലെങ്കില്‍ പിഴ
എന്നാല്‍ 25 ശതമാനത്തിലധികം പേർ പുകയിലെ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്ന ബീഹാറില്‍ ഉത്തരവ് നടപ്പാകുക പ്രയാസമാകും
പാറ്റ്ന: കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ പൊതുസ്ഥലത്ത് മുറുക്കിത്തുപ്പുന്നവർക്കെതിരെ കർശന നടപടിയുമായി ബിഹാർ. പുകയിലയോ മറ്റ് പാന്‍ ഉല്‍പന്നങ്ങളോ പൊതുസ്ഥലത്ത് തുപ്പിയാല്‍ 200 രൂപ പിഴയോ ആറ് മാസം തടവോ ആണ് നേരിടേണ്ടിവരിക.
കൊവിഡ് 19, ട്യൂബർക്കുലോസിസ്, പന്നിപ്പനി എന്നിവയുടെ സാഹചര്യത്തില്‍ പൊതുസ്ഥലത്ത് മുറുക്കിത്തുപ്പുന്നത് പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയാണ് എന്ന് ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഉത്തരവ് നടപ്പാക്കാന്‍ ജില്ലാ മജിസ്ട്രേറ്റുമാർക്കും എസ്‍പിമാർക്കും നിർദേശം നല്‍കിയിട്ടുണ്ട്.
Read more: കൊവിഡ് നിയന്ത്രണാതീതം, ലോക്ഡൗൺ നീട്ടി ലോകരാജ്യങ്ങളും
എന്നാല്‍ 25 ശതമാനത്തിലധികം പേർ പുകയിലെ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്ന ബീഹാറില്‍ ഉത്തരവ് നടപ്പാകുക പ്രയാസമാകുമെന്ന് ദ് ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ബീഹാറിലെ കൊവിഡ് 19 ബാധിതരുടെ എണ്ണം 66 ആയി. നളന്ദയില്‍ നിന്നുള്ള നാല്‍പതുകാരന് രോഗം സ്ഥിരീകരിച്ചതോടെയാണിത്. നാല് ജില്ലകളാണ് സംസ്ഥാനത്ത് ഹോട്സ്‍പോട്ടായി കണ്ടെത്തിയിട്ടുള്ളത്.
കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളിലുള്ള പുകയില ഉപയോഗം നിരോധിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മുന്‍പ് നിർദേശം നല്‍കിയിരുന്നു.
Read more: പോസിറ്റീവ് കേസുകൾ കുറഞ്ഞത് കൊണ്ട് കൊറോണ പോയെന്ന് പറയാൻ കഴിയില്ല: ആരോഗ്യമന്ത്രി
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക