രാജ്യത്തെ വിഘടിപ്പിക്കാനാണ് ഇവരുടെ ശ്രമം. എല്ലാവർക്കും ഒരേ അവകാശമാണുള്ളത്. തെരഞ്ഞെടുപ്പുകൾ ജയിച്ചെങ്കിലും മുഴുവൻ ഭാരതീയരുടെയും പിന്തുണ അവർക്കില്ലെന്ന കാര്യം ഓർക്കണമെന്നും തരൂർ അഭിപ്രായപ്പെട്ടു.
ദില്ലി: കേന്ദ്രമന്ത്രി അമിത് ഷാക്കെതിരെ (Amit Shah) ഒളിയമ്പുമായി ശശി തരൂർ എംപി (Shashi Tharoor) . ഹിന്ദി രാഷ്ട്രമെന്ന വാദമുയർത്തി ചിലർ രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാൻ ശ്രമിക്കുന്നു. രാജ്യത്തെ വിഘടിപ്പിക്കാനാണ് ഇവരുടെ ശ്രമം. എല്ലാവർക്കും ഒരേ അവകാശമാണുള്ളത്. തെരഞ്ഞെടുപ്പുകൾ ജയിച്ചെങ്കിലും മുഴുവൻ ഭാരതീയരുടെയും പിന്തുണ അവർക്കില്ലെന്ന കാര്യം ഓർക്കണമെന്നും തരൂർ അഭിപ്രായപ്പെട്ടു.
ഹിന്ദി ഇംഗ്ലീഷിന് ബദലാകണമെന്ന അമിത്ഷായുടെ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ പരസ്പരം ഹിന്ദിയില്‍ സംസാരിക്കണം. ഭരണഭാഷയായി ഹിന്ദിയെ മാറ്റാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. ഈ നീക്കം രാജ്യത്തിന്‍റെ ഐക്യം വര്‍ധിപ്പിക്കുമെന്നും 37ാമത് പാര്‍ലമെന്‍ററി ഔദ്യോഗിക ഭാഷാ യോഗത്തില്‍ അമിത് ഷാ പറഞ്ഞിരുന്നു.
Read Also: വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങൾ പരസ്പരം ഇംഗ്ലീഷിലല്ല, ഹിന്ദിയിൽ സംസാരിക്കണം: അമിത് ഷാ
അമിത് ഷായുടെ പ്രസ്താവനക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ ഐക്യത്തെ വേട്ടയാടാനുള്ള ശ്രമമാണിത്. രാജ്യത്തിന്‍റെ വൈവിദ്ധ്യത്തെ തകർക്കാനാണ് ബിജെപി നേതാക്കൾ ശ്രമിക്കുന്നത്,. ഒറ്റ ഭാഷ മതിയെന്ന വാദം ഏകത്വമുണ്ടാക്കില്ല. ഒരേ തെറ്റ് ബിജെപി ആവർത്തിക്കുകയാണ്. പക്ഷേ അവർക്കിതിൽ വിജയിക്കാനാകില്ലെന്നും സ്റ്റാലിൻ ട്വീറ്റ് ചെയ്തു.
ഹിന്ദിയിൽ ആശയ വിനിമയം വേണമെന്ന അമിത് ഷായുടെ പ്രസ്താവനയോട് രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ...
"വ്യത്യസ്ത ഭാഷകളും സംസ്കാരങ്ങളും നിലനിൽക്കുന്നതാണ് നമ്മുടെ രാജ്യത്തിന്റെ സവിശേഷത. നാനാത്വത്തിൽ ഏകത്വം എന്ന തത്വത്തിന്റെ അടിസ്ഥാനം തന്നെ ഇത്തരം വൈവിധ്യങ്ങളെ ഉൾക്കൊള്ളുക എന്നതാണ്. ഭരണഘടനയിൽ വ്യത്യസ്ത ഭാഷകൾക്ക് പ്രാധാന്യവും നൽകിയിട്ടുണ്ട്. നീണ്ട കാലത്തെ പോരാട്ടങ്ങൾക്ക് ശേഷമാണ് ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനം തന്നെ രൂപം കൊണ്ടത്. എന്നാൽ, ഇവിടെ കാണേണ്ട ഒരു പ്രത്യേകത വൈവിധ്യങ്ങളെയും ഫെഡറൽ സംവിധാനങ്ങളെയും അംഗീകരിക്കാതിരിക്കുക എന്നതാണ് സംഘപരിവാറിന്റെ അജണ്ട. അതിന്റെ ഭാഗമായാണ് പ്രാദേശിക ഭാഷകളെ ദുർബലപ്പെടുത്താനുള്ള സംഘപരിവാർ നീക്കം. ഓരോ ജനതയുടെയും സംസ്കാരത്തിന്റെയും ജീവിതത്തിന്റെയും അടിസ്ഥാനം ഭാഷയാണ്. ഭാഷയെ തകർക്കാമെന്നും ഈ വൈവിധ്യങ്ങളെ ഇല്ലാതാക്കാമെന്നും അതുവഴി രാജ്യത്തെ ഏകശിതാ രൂപത്തിലേക്ക് മാറ്റിയെടുക്കാമെന്നുമാണ് സംഘപരിവാർ കരുതുന്നത്. ഇത് രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകർക്കാനുള്ള നീക്കമാണ്. ഈ രീതിയിൽ തീരുമാനിക്കാൻ പുറപ്പെട്ടാൽ ആപൽക്കരമായ അവസ്ഥയാണ് രാജ്യത്ത് അത് സൃഷ്ടിക്കുക.
ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ഉപയോഗിക്കപ്പെട്ട ഭാഷയാണ് ഹിന്ദി. ആ നിലയിൽ, ദേശീയ ഭാഷ എന്ന നിലയിൽ ഹിന്ദിയെ അംഗീകരിക്കുന്നു. അതുകൊണ്ടാണ് ദ്വിഭാഷാ പദ്ധതി സ്കൂളുകളിൽ നമ്മുടെ സംസ്ഥാനം അംഗീകരിച്ചത്. പ്രാദേശിക ഭാഷ ഇല്ലാതാക്കി ഹിന്ദി അടിച്ചേൽപ്പിക്കാൻ പുറപ്പെട്ടാൽ അത് അംഗീകരിക്കാനാവില്ല. അത് രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകരാൻ ഇടയാക്കും. "
