ഗോവയിലെ ബിജെപി കൗൺസിലറുടെ മകനായ സോഹം നായിക്കിനെ 30ഓളം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് വർഷം മുൻപ് നടന്ന സംഭവത്തിൽ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. കേസ് നിലവിൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കുകയാണ്.

പനാജി: നിരവധി പെൺകുട്ടികളെ പീഡനത്തിനിരയാക്കിയ ഗോവയിലെ ബിജെപി കൗൺസിലറുടെ മകൻ അറസ്റ്റിൽ. കക്കോറയിലെ മധേഗൽ നിവാസിയായ സോഹം നായിക്കിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് സ്റ്റേഷന് പുറത്ത് നാട്ടുകാർ തടിച്ചുകൂടിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. പ്രായപൂർത്തിയാകാത്ത നിരവധി പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും അശ്ലീല വീഡിയോകൾ റെക്കോർഡ് ചെയ്യുകയും ഓൺലൈനിൽ പ്രചരിപ്പിക്കുകയും ചെയ്തുവെന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ആദ്യ എഫ്‌ഐആർ ആദ്യം രജിസ്റ്റർ ചെയ്തതായും തുടർന്ന് മൊഴികളുടെ അടിസ്ഥാനത്തിൽ രണ്ട് എഫ്‌ഐആർ കൂടി രജിസ്റ്റർ ചെയ്തതായും സൗത്ത് ഗോവ പോലീസ് സൂപ്രണ്ട് സന്തോഷ് ദേശായി പറഞ്ഞു. മറ്റ് നിരവധി പേരെയും ചോദ്യം ചെയ്യുന്നുണ്ട്.

പൊലീസ് അന്വേഷണത്തിൽ സംഭവങ്ങൾ നടക്കുമ്പോൾ പ്രതിയായ 20 വയസ്സുള്ള സോഹം സുശാന്ത് നായികും ഇരകളും പ്രായപൂർത്തിയാകാത്തവരായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഏകദേശം മൂന്ന് വർഷം മുമ്പ് കോളേജിൽ പഠിക്കുന്ന കാലത്തായിരുന്നു സംഭവമെന്നും പൊലീസ് വ്യക്തമാക്കി.

പ്രതികളുടെ മൊബൈൽ ഉപകരണങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ വർഷ ശർമ്മ പറഞ്ഞു. ഭാരതീയ ന്യായ സംഹിത, വിവരസാങ്കേതിക വിദ്യാ നിയമം, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണം (പോക്സോ) നിയമം, ഗോവ കുട്ടികളുടെ നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് സോഹാമിനെതിരെ കേസെടുത്തിരിക്കുന്നത്. അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. കൗൺസിലറുടെ മകനെ ബിജെപി സംരക്ഷിക്കുകയാണെന്ന് ആം ആദ്മി പാർട്ടി (എഎപി) കൺവീനർ അരവിന്ദ് കെജ്‌രിവാൾ ആരോപിച്ചു. പ്രതി മൂന്ന് വർഷത്തിനിടെ 30 പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ചൂഷണം ചെയ്യുകയും അവരുടെ ചിത്രങ്ങൾ പകർത്തുകയും ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്തുവെന്ന് അദ്ദേഹം ആരോപിച്ചു.