സോൻഭദ്ര കൂട്ടക്കൊലക്കേസിൽ പിടിമുറുക്കി യുപി പൊലീസ്; പ്രതികൾക്കെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തും
പ്രതികൾക്കെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തി കേസെടുക്കും. പ്രധാന പ്രതി അടക്കം 29 പേരാണ് സംഭവത്തില്‍ അറസ്റ്റിലായത്.
ലഖ്‍നൗ: സോൻഭദ്ര കൂട്ടക്കൊലക്കേസ് പിടിമുറുക്കി ഉത്തർപ്രദേശ് പൊലീസ്. പ്രതികൾക്കെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തി കേസെടുക്കും. പ്രധാന പ്രതി യാഗദത്ത‌് അടക്കം 29 പേരാണ് സംഭവത്തില്‍ അറസ്റ്റിലായത്. 17 പേർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
ഭൂമി തര്‍ക്കത്തെ തുടര്‍ന്നാണ് ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയിൽ സ്ത്രീകളുള്‍പ്പടെ 10 ആദിവാസികളെ ഗ്രാമത്തലവനും കൂട്ടാളികളും കഴിഞ്ഞ ബുധനാഴ്ചയാണ് വെടിവച്ചുകൊന്നത്. മരിച്ചവരിൽ മൂന്നുപേർ സ‌്ത്രീകളാണ‌്. 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രണ്ടുവർഷം മുമ്പ‌് ആരംഭിച്ച ഭൂമി തർക്കമാണ‌് സംഘർഷത്തിലേക്കും വെടിവെയ്പ്പിലേക്കും നയിച്ചത‌്.
സോന്‍ഭദ്രയിലെ വിവാദ ഭൂമി 1955-ല്‍ ഒരു ട്രസ്റ്റിന് കൈമാറിയതാണ്. എന്നാല്‍ 1989-ല്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇടപെട്ട് ഭൂമി സ്വകാര്യ വ്യക്തികൾക്ക് നല്‍കി. ഭൂമി പിടിച്ചെടുക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അന്നു മുതലാണ് തുടങ്ങിയതെന്നാണ് യോഗി ആദിത്യനാഥ് പറയുന്നത്. ഏറ്റവുമൊടുവില്‍ 36 ഏക്കര്‍ ഭൂമി പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവെപ്പിൽ കലാശിച്ചത്.