കോൺഗ്രസ് തെരഞ്ഞെടുപ്പ്: ചർച്ചയ്ക്കായി രാഹുൽ ദില്ലിക്ക് , കെസി വേണുഗോപാലിനെ ദില്ലിക്ക് വിളിപ്പിച്ച് സോണിയ
രാഹുൽ ഗാന്ധി വെള്ളിയാഴ്ച ദില്ലിക്ക് പോയേക്കും . രാഹുൽ ഗാന്ധി തന്നെ കോൺഗ്രസ് അധ്യക്ഷൻ ആകണമെന്ന ആവശ്യം കൂടുതൽ പി സി സികൾ മുന്നോട്ട് വച്ചിട്ടുണ്ട്. ഭൂരിപക്ഷം നേതാക്കളുടേയും ആവശ്യവും ഇതാണ്
തിരുവനന്തപുരം : ഭാരത് ജോഡോ യാത്രക്കിടെ സംഘടനാ ചുമതല ഉള്ള എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ ദില്ലിക്ക് വിളിപ്പിച്ച് സോണിയ ഗാന്ധി . അടിയന്തരമായി എത്താൻ നിർദേശിച്ചതിനെ തുടർന്ന് കെ സി വേണുഗോപാൽ രാവിലെ ദില്ലിക്ക് പോയി . രാഹുൽ ഗാന്ധി വെള്ളിയാഴ്ച ദില്ലിക്ക് പോയേക്കും . രാഹുൽ ഗാന്ധി തന്നെ കോൺഗ്രസ് അധ്യക്ഷൻ ആകണമെന്ന ആവശ്യം കൂടുതൽ പി സി സികൾ മുന്നോട്ട് വച്ചിട്ടുണ്ട്. ഭൂരിപക്ഷം നേതാക്കളുടേയും ആവശ്യവും ഇതാണ്.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ചർച്ചകൾ മുറുകുന്നതിനിടെയാണ് സോണിയഗാന്ധിയുടെ നീക്കം . അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം ഏതാണ്ട് ഉറപ്പായ സാഹചര്യമാണ് ഇപ്പോൾ . ശശി തരൂരും അശോക് ഗെലോട്ടും മത്സര രംഗത്തുണ്ടാകുമെന്ന് ഉറപ്പായി . ജി 23 നേതാക്കളുടെ ഭാഗത്ത് നിന്നാണ് തരൂരിനെ മത്സരിപ്പിക്കാൻ നീക്കം ഉണ്ടായത് . ഇതിന്റെ ഭാഗമായി ശശി തരൂർ ഇന്നലെ സോണിയ ഗാന്ധിയെ കണ്ടിരുന്നു . മത്സരം നടക്കുന്നതിൽ എതിർപ്പില്ലെന്ന് സോണിയ ഗാന്ധി വ്യക്തമാക്കിയിരുന്നു. ഇന്ന് കോൺഗ്രസ് വോട്ടർ പട്ടികയും പ്രസിദ്ധീകരിക്കുന്നുണ്ട് . നെഹ്റു കുടുംബത്തിന്റെ പിന്തുണയോടെ ആണ് രാജസ്ഥാൻ മുഖ്യമന്ത്രി കൂടിയായ അശോക് ഗെലോട്ട് മത്സരത്തിനിറങ്ങുന്നത്. എന്നാൽ താൻ മാറുന്ന പക്ഷം തന്റെ വിശ്വസ്തനെ തന്നെ മുഖ്യമന്ത്രി ആക്കണമെന്ന നിബന്ധന അശോക് ഗെലോട്ട് മുന്നോട്ട് വച്ചിട്ടുണ്ട്. അതേസമയം രാഹുൽ ഗാന്ധി അധ്യക്ഷനാകാൻ തയാറാണെങ്കിൽ മറ്റാരും മത്സര രംഗത്ത് ഉണ്ടാകില്ല
അതേസമയം ശശി തരൂർ മത്സര രംഗത്ത് ഉണ്ടാകുമെന്ന് ഉറപ്പായതോടെ കേരളത്തിൽ നിന്ന് വ്യാപക എതിർപ്പ് ഉയർന്നിട്ടുണ്ട് . കെ മുരളീധരനും കൊടിക്കുന്നിൽ സുരേഷും എതിർപ്പ് പരസ്യമാക്കുകയും ചെയ്തു. ഇതിനിടെ ജി 23 നേതാക്കൾക്ക് ഇടയിലും ശശി തരൂരിനെ മത്സരിപ്പിക്കുന്ന കാര്യത്തിൽ ആശയക്കുഴപ്പമെന്ന വാർത്തകളും പുറത്തു വരുന്നുണ്ട്
നെഹ്റു കുടുംബം അംഗീകരിക്കുന്നവർക്ക് പിന്തുണ,തരൂരിനെ കെപിസിസി പിന്തുണക്കില്ല-കെ.മുരളീധരൻ
തിരുവനന്തപുരം : കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള ശശി തൂരിന്റെ മത്സരത്തിന് മുന്നിൽ കടമ്പകൾ ഏറെ. ശശി തരൂരിനെ കെ പി സി സി പിന്തുണക്കില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും എം പിയുമായ കെ മുരളീധരൻ പറഞ്ഞു . നെഹ്റു കുടുംബം അംഗീകരിക്കുന്നവർക്കേ കേരളത്തിലെ കോൺഗ്രസിൻ്റെ പിന്തുണയുണ്ടാകൂ. പത്രിക നൽകുന്നവരെല്ലാം മത്സരിക്കണമെന്നില്ലെന്നും കെ മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തരൂരിനെ തള്ളി കൊടിക്കുന്നിൽ സുരേഷും രംഗത്തെത്തിയിരുന്നു. തരൂരിനെ പിന്തുണക്കുന്നതിൽ ജി 23 നേതാക്കൾക്കും ആശയക്കുഴപ്പം ഉണ്ടെന്നാണ് സൂചന . രാഹുൽ ഗാന്ധി തന്നെ അധ്യക്ഷനാകണമെന്ന് കൂടുതൽ പി സി സികൾ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ
കോൺഗ്രസ് വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും . വ്യാഴാഴ്ച വിജ്ഞാപനം പുറത്തിറങ്ങും .
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് ഉറപ്പാകുന്നു, തരൂർ മൽസരിച്ചേക്കും, അശോക് ഗെലോട്ട് 26ന് പത്രിക നൽകും
ദില്ലി : കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശശി തരൂർ മൽസരിച്ചേക്കും . ഇന്നലെ സോണിയ ഗാന്ധിയെ കണ്ട ശശി തരൂർ നിലപാട് വ്യക്തമാക്കിയിട്ടുണ്ട് . മത്സര രംഗത്ത് ഉള്ള കാര്യം രണ്ട് ദിവസത്തിനകം പരസ്യമാക്കും . രാഹുൽ അദ്ധ്യക്ഷനാകണമെന്ന് തരൂർ സോണിയ ഗാന്ധിയോട് പറഞ്ഞു . അല്ലെങ്കിൽ പ്രിയങ്കാ ഗാന്ധി അധ്യക്ഷ സ്ഥാനത്തെത്തണം എന്നും ശശി തരൂർ സോണിയ ഗാന്ധിയോട് പറഞ്ഞു . എന്നാൽ രാഹുൽ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന് സോണിയ വ്യക്തമാക്കി. ഇതോടെയാണ് മൽസര രംഗത്തേക്ക് തരൂർ വരുമെന്ന് ഉറപ്പായത്. ഇതിനിടെ അശോക് ഗെലോട്ട് ആ മാസം 26ന് നാമ നിർദേശ പത്രിക നൽകും
മൽസരം പാർട്ടിയുടെ ജനാധിപത്യ അടിത്തറ കൂടുതൽ ശക്തമാക്കുമെന്ന നിലപാടിലാണ് സോണിയ ഗാന്ധിയും. രാഹുലിനായുള്ള പ്രമേയങ്ങൾ കാര്യമാക്കുന്നില്ലെന്നും സോണിയ ഗാന്ധി വ്യക്തമാക്കി. അതേസമയം രാഹുൽ ഗാന്ധി ഇല്ലെങ്കിൽ പ്രിയങ്ക ഗാന്ധി വരണമെന്ന് ദീപേന്ദർ ഹൂഢയും ആവശ്യപ്പെട്ടിട്ടുണ്ട്.