ഇടതുപാർട്ടികൾ അംഗീകരിക്കുകയാണെങ്കിൽ സഖ്യത്തിന് ശ്രമിക്കണം എന്ന നിർദ്ദേശമാണ് സോണിയ ഗാന്ധി മുന്നോട്ട് വച്ചത്

ദില്ലി: പശ്ചിമ ബംഗാളിൽ വരാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ ഇടതുപാർട്ടികളുമായി സഖ്യമുണ്ടാക്കാൻ കോൺഗ്രസ് നേതൃത്വത്തിന് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയുടെ അനുമതി. പശ്ചിമ ബംഗാളിലെ കോൺഗ്രസ് പ്രസിഡന്റ് സോമൻ മിത്രയുമായി സോണിയ ഗാന്ധി നടത്തിയ കൂടിക്കാഴ്ചയിൽ സംഘടനാപരമായ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംസ്ഥാനത്ത് ഇടതുപാർട്ടികളുമായി സീറ്റ് ധാരണയുണ്ടാക്കുമെന്ന് സോമൻ മിത്ര പറഞ്ഞു. എന്നാൽ ഇടതുപാർട്ടികൾ അംഗീകരിക്കുകയാണെങ്കിൽ സഖ്യത്തിന് ശ്രമിക്കണം എന്ന നിർദ്ദേശമാണ് സോണിയ ഗാന്ധി മുന്നോട്ട് വച്ചതെന്നും സോമൻ മിത്ര പറഞ്ഞു.

വരാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ സർക്കാരിനെതിരായാവും പോരാട്ടം എന്നതിനാലാണ് മമത ബാനർജിയുടെ ആവശ്യം സോണിയ ഗാന്ധി തള്ളിയതെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവിനെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. 

സംസ്ഥാനത്ത് ബിജെപിയുടെ മുന്നേറ്റം തടയാൻ സിപിഎമ്മും കോൺഗ്രസും തങ്ങൾക്കൊപ്പം നിൽക്കണമെന്നാണ് തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയായ മമത ബാനർജി പറഞ്ഞത്. 

പശ്ചിമ ബംഗാളിൽ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഇടത് പാർട്ടികളും കോൺഗ്രസും തമ്മിൽ സീറ്റ് ധാരണയുണ്ടാക്കിയിട്ടുണ്ട്.