വനിതാ സംവരണ ബില്ലിന് ശേഷമുള്ള മണ്ഡല പുനർനിർണയത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് സീറ്റുകൾ കുറയില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ ഉറപ്പ് നൽകി. കേരളത്തിലെ എംപിമാരുടെ എണ്ണം 20 ൽ നിന്ന് 30 ആയും തമിഴ്‌നാട്ടിൽ 39 ൽ നിന്ന് 59 ആയും ഉയരുമെന്ന് അദ്ദേഹം വ്യക്തമാക്കി

ദില്ലി: വനിതാ സംവരണ ബില്ലിനോട് അനുബന്ധിച്ചുള്ള മണ്ഡല പുനർനിർണയത്തിലെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തിൽ ഒരു കുറവും ഉണ്ടാകില്ലെന്ന ഉറപ്പ് നൽകി ആഭ്യന്തര മന്ത്രി അമിത് ഷാ. വനിത സംവരണ ബിൽ ഭേദഗതി പാസായ ശേഷം തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ എം പിമാരുടെ ആകെ എണ്ണം 129 ൽ നിന്ന് 195 ആയി ഉയരുമെന്നും അമിത് ഷാ വ്യക്തമാക്കി. ലോക്സയിലാണ് അമിത് ഷാ ഇക്കാര്യത്തിൽ വിശദീകരണം നൽകിൽകിയത്. ദക്ഷിണേന്ത്യയിലെ നിലവിലെ 23.76 എന്ന അനുപാതം 23.87 ആയി ഉയരും. തമിഴ്നാട്ടിലെ എം പിമാരുടെ എണ്ണം 39 ൽ നിന്ന് 59 ആകും. കേരളത്തിൽ ഇത് ഇരുപതിൽ നിന്ന് മുപ്പതാകും. ലോക്സഭയിൽ കേരളത്തിന്‍റെ അനുപാതം 3.68 എന്നത് 3.67 എന്നായി മാറുമെന്നും അമിത് ഷാ വ്യക്തമാക്കി. കർണാടകയുടെ സീറ്റ് 28 ൽ നിന്ന് 42 ആയി ഉയരുമെന്നും ഷാ കൂട്ടിച്ചേർത്തു.

പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കരുത്

നേരത്തെ ലോക്സഭയിലെ പ്രസംഗത്തിൽ അമിത് ഷാ, പ്രതിപക്ഷം മണ്ഡല പുനർനിർണയത്തിൽ തെറ്റിദ്ധാരണ പരത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സീറ്റ് വിഹിതം മണ്ഡല പുനർനിർണയത്തിന് ശേഷവും അതേപടി തുടരും. എല്ലാ സംസ്ഥാനങ്ങൾക്കും 50 ശതമാനം സീറ്റ് വർദ്ധനവ് ഉണ്ടാകും. തമിഴ്നാടിന്‍റെ സീറ്റ് വിഹിതം 7.18 ശതമാനത്തിൽ നിന്ന് 7.23 ശതമാനമായി ഉയരും. സർക്കാരിന്‍റെ നേതൃത്വത്തിൽ ജാതി സെൻസസ് നടക്കാൻ പോകുകയാണ്. വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പ്രതിപക്ഷം പറയുന്നത്. തെക്കേന്ത്യൻ സംസ്ഥാനങ്ങൾക്ക് നഷ്ടം ഉണ്ടാകില്ല. രാജ്യത്തിന്‍റെ ആഭ്യന്തര മന്ത്രി നൽകുന്ന ഉറപ്പാണ്. എല്ലാ സംസ്ഥാനങ്ങളുടെയും സീറ്റുകൾ 50 ശതമാനം വർദ്ധിക്കുമെന്ന് ഉറപ്പു നൽകുന്നു. യഥാർത്ഥ വസ്തുതകളെ കുറിച്ച് പ്രതിപക്ഷം പഠിക്കണം. വിശദമായ റിപ്പോർട്ട് നാളെ അവതരിപ്പിക്കും. യു പി എ സർക്കാർ നടപ്പിലാക്കിയ മണ്ഡല പുനർനിർണയ നിയമമാണ് പിന്തുടരുന്നത്. മണ്ഡല പുനർനിർണയ ചട്ടങ്ങൾ നടപ്പാക്കിയത് യു പി എ സര്‍ക്കാരാണ്. യു പി എ സര്‍ക്കാരിന്‍റെ കാലത്താണ് ചട്ടങ്ങള്‍ പാസാക്കിയത്. രാജ്യത്തെ ജനാധിപത്യം അവസാനിപ്പിക്കാൻ ആരെയും അനുവദിക്കില്ലെന്നും അതിനുള്ള അധികാരം ആർക്കുമില്ലെന്നും അമിത് ഷാ പറഞ്ഞിരുന്നു.