വിസ നല്‍കാമെന്ന് പറഞ്ഞ് 17 പവനും ഒരു ഐഫോണും തട്ടിയെടുത്ത സംഭവത്തില്‍ സംസാരശേഷിയില്ലാത്ത തിരൂര്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍. മണികണ്‌ഠേശ്വരം സ്വദേശികളായ ദമ്പതികളെയാണ് ഇയാള്‍ തട്ടിപ്പിന് ഇരയാക്കിയത്

തൃശൂര്‍: സംസാരശേഷിയില്ലാത്ത ദമ്പതികളിൽ നിന്നും വിസ നല്‍കാമെന്ന് പറഞ്ഞ് 17 പവനും ഒരു ഐഫോണും തട്ടിയെടുത്ത സംഭവത്തില്‍ സംസാരശേഷിയില്ലാത്ത തിരൂര്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍. തിരൂര്‍ പെരിന്തല്ലൂര്‍ സ്വദേശി റാഷിദിനെ (25) യാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. മണികണ്‌ഠേശ്വരം സ്വദേശികളായ ദമ്പതികളെയാണ് ഇയാള്‍ തട്ടിപ്പിന് ഇരയാക്കിയത്. ഇതില്‍ ഭാര്യയുമായി ഇയാള്‍ സൗഹൃദം സ്ഥാപിക്കുകയും തുടര്‍ന്നുണ്ടായ അടുപ്പം മുതലെടുത്ത് ഭര്‍ത്താവിന് ഗള്‍ഫിലേക്ക് വിസ വാഗ്ദാനം ചെയ്ത് കുന്നംകുളത്ത് വരുത്തി ഏതാനും പേപ്പറുകളില്‍ ഒപ്പിടിച്ച് സ്വര്‍ണവും ഫോണും കൈക്കലാക്കുകയായിരുന്നു. പിന്നീട് തങ്ങള്‍ വഞ്ചിക്കപ്പെട്ടുവെന്ന് മനസിലായതോടെയാണ് അവര്‍ പോലീസില്‍ പരാതി നല്‍കിയത്. എറണാകുളത്തുനിന്നാണ് ഇയാളെ പിടികൂടിയത്. ചാലിശേരിയില്‍ സമാനമായ രീതിയില്‍ ഒരാളില്‍നിന്ന് ആറു പവന്‍ സ്വര്‍ണം തട്ടിയെടുത്ത കേസിലും റാഷിദ് പ്രതിയാണ്.