തകരാറുകൾ ആവർത്തിച്ചതിനെ തുടർന്ന് ജൂലൈ 27ന് സ്പൈസ്ജെറ്റിന് മേൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പിൻവലിച്ചത്
ദില്ലി: സാങ്കേതിക തകരാറുകൾ ആവർത്തിച്ചതിനെ തുടർന്ന് വിമാന കമ്പനിയായ സ്പൈസ് ജെറ്റിന് ഏർപ്പെടുത്തിയ നിയന്ത്രണം നീക്കി ഡിജിസിഎ. ഇതോടെ ഈ മാസം 30 മുതൽ സ്പൈസ് ജെറ്റിന് എല്ലാ വിമാനങ്ങളും പറത്താനാകും. തകരാറുകൾ ആവർത്തിച്ചതിനെ തുടർന്ന് ജൂലൈ 27ന് ആണ് സ്പൈസ്ജെറ്റിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. എട്ടാഴ്ചത്തേക്ക് ഷെഡ്യൂളുകളുടെ 50 ശതമാനം മാത്രമേ ഓപ്പറേറ്റ് ചെയ്യാകൂ എന്നായിരുന്നു നിർദേശം. ഈ വിലക്ക് പിന്നീട് നീട്ടിയിരുന്നു. ഡിജിസിഎ നടത്തിയ പരിശോധനയിൽ, സ്പൈസ് ജെറ്റിന്റെ സുരക്ഷാ മുൻകരുതലുകളും മെയിന്റനൻസും പര്യാപ്‌തമല്ല എന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. വിലക്ക് കാലയളവിൽ സ്പൈസ് ജെറ്റിന്റെ പ്രവർത്തനം മെച്ചപ്പെട്ടു എന്ന് വിലയിരുത്തിയാണ് ഇപ്പോൾ നിയന്ത്രണങ്ങളെല്ലാം ഡിജിസിഎ നീക്കിയത്.
ഇന്ത്യയിൽ ഏതെങ്കിലും വിമാന കമ്പനിക്കെതിരെ അടുത്ത കാലത്തുണ്ടാകുന്ന ശക്തമായ നടപടിയായിരുന്നു ഡിജിസിഎ സ്പൈസ് ജെറ്റിനെതിരെ സ്വീകരിച്ചത്. 18 ദിവസത്തിനിടെ 8 തവണ സ്പൈസ് ജെറ്റ് വിമാനങ്ങൾ അപകടങ്ങളുടെ വക്കിലെത്തുകയോ സാങ്കേതിക തകരാറിന് ഇരയാകുകയോ ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ നടപടി. തകരാറുകൾ ആവർത്തിച്ചതോടെ, സ്പൈസ് ജെറ്റിന് ഡിജിസിഎ കാരണം കാണിക്കൽ നോട്ടീസ് നൽകി. ഈ നോട്ടീസിന് സ്പൈസ് ജെറ്റ് നൽകിയ മറുപടി കൂടി കണക്കിലെടുത്താണ് ഡിജിസിഎ വിമാന സർവീസ് വെട്ടിക്കുറച്ചത്. സ്പൈസ് ജെറ്റിന്റെ 48 വിമാനങ്ങളിൽ ഡിജിസിഎ പരിശോധനയും നടത്തിയിരുന്നു. ഇപ്രകാരം നടത്തിയ 53 പരിശോധനകളെ കൂടി വിലയിരുത്തിയായിരുന്നു നടപടി. വിമാന സുരക്ഷയുമായി ബന്ധപ്പെട്ട് സ്പൈസ് ജെറ്റ് സ്വീകരിച്ചിട്ടുള്ള നടപടികൾ അപര്യാപ്തമാണെന്നാണ് ഡിജിസിഎ വിലയിരുത്തിയത്. നിയന്ത്രണം ഏർപ്പെടുത്തിയതോടെ ആഴ്ചയിൽ 2092 ഷെഡ്യൂളുകൾ ഓപ്പറേറ്റ് ചെയ്യാൻ മാത്രമേ സ്പൈസ് ജെറ്റിന് അനുമതി ഉണ്ടായിരുന്നുള്ളൂ.
